പെഹ്ലുഖാനെതിരെ കുറ്റപത്രം; പൊരുത്തക്കേടുണ്ടെങ്കിൽ വീണ്ടും അന്വേഷിക്കും- ഗെഹ്ലോട്ട്

ജയ്പൂർ: പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ പെഹ്ലു ഖാനെതിരെ രാജസ്ഥാൻ പൊലീസ് കുറ്റപത്രം സമർപ്പ ിച്ച സംഭവത്തിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ ബി.ജെ.പി സർക്കാരിൻെറ കാലത്താണ് ക േസിൽ അന്വേഷണം നടന്നതെന്നും റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ കേസ് വീണ്ടും അന്വേഷിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നടപടിക്കെതിരെ എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഇത് കോൺഗ്രസിന്റെ ഇരട്ട മുഖമാണ്. പെഹ്ലുഖാനെ ആക്രമിച്ചപ്പോൾ കോൺഗ്രസ് അതിനെ അപലപിച്ചിരുന്നു. അശോക് ഗെഹ്ലോട്ട് ഗവൺമെന്റിൻെറ നടപടി അപലപനീയമാണ്. നിങ്ങളെ വഞ്ചിക്കുന്ന കോൺഗ്രസിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ രാജസ്ഥാനിലെ മുസ്ലിംകളോട് അഭ്യർത്ഥിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ മുതലക്കണ്ണീർ ചൊരിയുന്നു. എന്നാൽ അധികാരത്തിൽ വരുമ്പോഴെല്ലാം അവർ ബി.ജെ.പിയുടെ തനിപ്പകർപ്പായി മാറുന്നു - അദ്ദേഹം വ്യക്തമാക്കി.

പെഹ്ലുഖാനെ കൂടാതെ മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോയ പിക്ക് അപ്പ് വാഹനത്തിന്‍റെ ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പശു കള്ളക്കടത്താണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.പെഹ്ലു ഖാനെ പ്രതി ചേർത്ത് പുതിയ കുറ്റപത്രം ഡിസംബര്‍ 30നാണ് തയാറാക്കിയത്. രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് കുറ്റപത്രം തയാറാക്കിയത്. മെയ് 29ന് ബെഹ്റോറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇത് സമർപ്പിക്കുകയും ചെയ്തു.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് പശുവിനെ വാങ്ങി വരുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകളുടെ മർദ്ദനമേറ്റ് ക്ഷീര കർഷകനായ പെഹ്ലു ഖാൻ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ മരണമൊഴിയിലെ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസിൽ സാക്ഷികളായ പെഹ്ലു ഖാന്‍റെ മക്കൾക്കു നേരെ കോടതിയിലേക്ക് പോകവെ വെടിവെപ്പ് നടന്നിരുന്നു.

Tags:    
News Summary - pehlu khan chargesheet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.