ന്യൂഡൽഹി: ഇന്ത‍്യ ചൈന അതിർത്തിരേഖയായ യഥാർഥ നിയന്ത്രണരേഖയിലെ (ലൈന്‍ ഓഫ് ആക്ച്വൽ കൺട്രോൾ) സാഹചര്യത്തെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തി. ചർച്ചയിലൂടെ ഇന്ത‍്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിൽ പുരോഗതി കൈവരിക്കാൻ സഹായിച്ചതായി ഇരുപക്ഷവും ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ബീജിംഗിൽ നടന്ന വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യൂ.എം.സി.സി) യോഗത്തിലാണ് ഇരു രാജ്യങ്ങളും അതിർത്തിയിലെ വിവിധ സാഹചര്യങ്ങൾ ചർച്ച ചെയ്തത്. ചർച്ചകൾ നിർമ്മാണാത്മകവും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായിരുന്നെന്ന് ഇന്ത‍്യ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2020ലെ ഗൽവാൻ വാലി സംഘർഷത്തെതുടര്‍ന്ന് നാല് വർഷത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇന്ത്യയും ചൈനയും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. `ഇരുപക്ഷവും ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സാഹചര്യം അവലോകനം ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതിൽ കൈവരിച്ച പുരോഗതിയിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. ഇത് ഉഭയകക്ഷി ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിലേക്ക് നയിച്ചു' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയിൽ നടക്കാനിരിക്കുന്ന പ്രത്യേക പ്രതിനിധികളുടെ അടുത്ത യോഗത്തിനുള്ള ഒരുക്കങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനും ഇരുപക്ഷവും സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ന്യൂഡൽഹിയിൽ വെച്ച് പ്രത്യേക പ്രതിനിധി ചർച്ച നടത്തിയിരുന്നു. അതിർത്തി കടന്നൊഴുകുന്ന നദികളെക്കുറിച്ചുള്ള അടുത്ത വിദഗ്ധ തലയോഗം എത്രയും വേഗം ചേരണമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞതായും വിദേശമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.