ലഖ്നൊ: നോയിഡയിൽ വേതന വര്‍ധവ് ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. പ്രതിഷേധകാരും പൊലീസും തമ്മിൽ ഇന്നും ഏറ്റുമുട്ടലുണ്ടായി. സമരം ശക്തമായതോടെ ഉത്തർപ്രദേശ് സർക്കാർ മിനിമം വേതനം പരിഷ്കരണം പ്രഖ്യാപിച്ചു. നോയിഡ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരം, ഗൗതം ബുദ്ധ നഗറിലെയും ഗാസിയാബാദിലെയും അവിദഗ്ധ തൊഴിലാളികൾക്ക് ഇടക്കാല വേതനം പ്രതിമാസം 11,313 രൂപയിൽ നിന്ന് 13,690 രൂപയായും അർധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപ 15,059 രൂപയായും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും വർധിപ്പിച്ചു. ഇടക്കാല നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
നോയിഡ സെക്ടർ 70ൽ ഇന്ന് സമരം സംഘർഷത്തിലേക്ക് നീങ്ങി. അതേ സമയം തീവ്രവാദി-പാക് ബന്ധം ആരോപിച്ച് സമരത്തെ അടിച്ചമർത്താനാണ് യു.പി സർക്കാർ ശ്രമിക്കുന്നത്. 350ൽ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോയിഡയിൽ തൊഴിലാളികളുടെ പ്രതിഷേധം അക്രമത്തിലെത്തിയതുമായി ബന്ധപ്പെട്ട് 300 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ഏഴ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായും ഗൗതം ബുദ്ധ നഗറിലെ പൊലീസ് കമ്മീഷണർ ലക്ഷ്മി സിങ് പറഞ്ഞു.
സമരം പാക് സഹകരണത്തോടെയുള്ള ഗൂഢാലോചനയെന്നാണ് യു.പി സർക്കാരിന്‍റെ ആരോപണം. സമരക്കാർക്കിടയിൽ പാക് അനുകൂലികളുണ്ടെന്ന് തൊഴിൽമന്ത്രി അനിൽ രാജ്ഭാർ പറഞ്ഞിരുന്നു. തൊഴിലാളികളെ ചേർക്കുന്നതിനായി ക്യുആർ കോഡുകൾ ഉപയോഗിച്ച് ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചതായും പൊലീസ് പറയുന്നു. എന്നാൽ ഈ ആരോപണം സി.ഐ.ടി.യു തള്ളി. സമരം ന്യായമായ ആവശ്യത്തിനാണെന്നും സി.ഐ.ടി.യു തൊഴിലാളികൾക്കൊപ്പമാണെന്നും സർക്കാർ മസരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും സി.ഐ.ടി.യു എന്ന് ജനറൽ സെക്രട്ടറി എളമരം കരീം ആരോപിച്ചു.
ഇതിനിടെ സമരക്കാർക്ക് പിന്തുണയുമായി കോൺഗ്രസും രംഗത്തെത്തി. മോദി സർക്കാരിന്റെ "പരാജയപ്പെട്ട നയങ്ങൾ" കാരണം ഇന്ത്യയിലെ തൊഴിലാളികൾ "അതിശക്തമായ സമ്മർദ്ദത്തിലാണ്" ജീവിക്കുന്നതെന്ന് കോൺഗ്രസ്ആരോപിച്ചു, തൊഴിലാളികൾക്കിടയിൽ ആഴത്തിലുള്ള നിരാശയുണ്ടെന്ന് അവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.