ഡൽഹിയിൽ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ബംഗാളി മാർക്കറ്റ് പള്ളിയുടെ ഭാഗമായ മദ്റസ ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ ഹൃദയ ഭാഗത്ത് ബംഗാളി മാർക്കറ്റിൽ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ ഭാഗമായ നിരവധി വിദ്യാർഥികൾ അധ്യയനം നടത്തിയിരുന്ന മദ്റസ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
ഒരു നോട്ടീസ് പോലും നൽകാതെയാണ് ഡൽഹി പൊലീസിന്റെയും അർധസുരക്ഷാ സേനയുടെയും സംരക്ഷണത്തിലായിരുന്നു ഡൽഹി ബംഗാളി മാർക്കറ്റിലെ തഹ്ഫീസുൽ ഖുർആൻ മദ്റസ ചൊവ്വാഴ്ച രാവിലെ ഇടിച്ചുനിരത്തിത്. രണ്ട് മാസം മുമ്പ് കോൺക്രീറ്റ് ചെയ്ത് മാർബിൾ പതിച്ച് പുതുക്കി പണിത വിദ്യാർഥികളും അധ്യാപകനും താമസിക്കുന്ന മുറികളും ഇടിച്ചുനിരത്തി.
ഡൽഹി ഹൈകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കേയാണ് മദ്റസ തകർത്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഫുട്പാത്തും പൊതുസ്ഥലവും കൈയേറി എന്നാരോപിച്ച് ഏതാനും ദിവസം മുമ്പ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സുനേഹ്‍രി ബാഗ് മസ്ജിദും മഖ്ബറയും ബുൾഡോസർ കൊണ്ടു വന്ന് തകർത്തിരുന്നു.
അതേസമയം നിയമവിരുദ്ധ കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്ന പതിവ് നടപടിയുടെ ഭാഗമാണിതെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഒരുമാസമായി ഡൽഹിയിൽ കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്ന നടപടി തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.