മൊറാദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന് കിംവദന്തികൾ പ്രചരിച്ചതോടെ ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ സെഹൽ ഗ്രാമത്തിലെ ജനങ്ങൾ അക്രമാസക്തരായി. ഗ്രാമത്തിലെത്തുന്ന നിരപരാധികളെവരെ ആക്രമിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.
സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് ഗ്രാമത്തിൽ അപരിചിതനെ കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തരായി. തുടർന്ന് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 500ലധികം ആളുകൾ തടിച്ചു കൂടി അയാളെ മർദിച്ചു. അയാളുടെ കയ്യിൽ കടലാസ് കഷ്ണങ്ങളും മിഠായിയും തൂവാലകളും ഉണ്ടായിരുന്നു. കുട്ടികളെ വലയിലാക്കാനാണ് മിഠായിയെന്നും ശേഷം തൂയവലയിൽ മയക്കുമരുന്ന് പുരട്ടി കുട്ടികളെ മയക്കുമെന്നും കരുതിയാണ് നാട്ടുകാർ അയാളെ മർദ്ദിച്ചത് - ഭോജ്പുർ പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം നിരപരാധിയെ മർദിച്ച മൂന്ന് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതെ ദിവസം തന്നെ സെഹൽ ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള സർദാർ നഗർ എന്ന ഗ്രാമത്തിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് ആരോപിച്ചു നാട്ടുകാർ ഒരാളെ മർദ്ദിച്ചിരുന്നു.
അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ ഭയമാണെന്നും പലരും സ്കൂളിൽ പോകുന്നില്ലെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ ചെവിക്കൊള്ളരുതെന്ന് പൊലീസ് ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു. ഇതിനെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ ആദ്യവാരം തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിക്കപ്പെട്ട് ഉത്തർ പ്രദേശിലെ 30 ജില്ലകളിലായി മുപ്പതോളം പേർക്ക് നേരെയാണ് ഇത്തരത്തിൽ അക്രമം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.