അതിർത്തിയിൽ വീണ്ടും പാക്​ വെടിവെപ്പ്​: സൈനികൻ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു-കശ്മീരിലെ രാജൗരി മേഖലയില്‍ അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു.  നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റ് ലക്ഷ്യംവെച്ച് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. പൂഞ്ച്, രാജൗരി ജില്ലകളിലെ പാകിസ്താനുമായുള്ള അതിര്‍ത്തിയിലാണ് സംഭവം.

ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൂഞ്ചിലെ സീനിയര്‍ സൂപ്രണ്ട് പൊലീസ് എസ് ജോഹര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ആക്രമണമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതെന്ന് സൈനിക തലവന്‍ പറഞ്ഞു. അകാരണമായി വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യന്‍ സൈന്യം തിരിച്ച് വെടിവെക്കുകയും ചെയ്തു. പൂഞ്ചിലെ മെന്‍ധാം മേഖലയിലും നിയന്ത്രണരേഖ മറികടന്ന് ജനവാസകേന്ദ്രങ്ങളില്‍ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമുണ്ടായി.

മാന്‍കോട്ട്, ബാല്‍കോട്ട് ഭാഗങ്ങളിലും ഷെല്ലാക്രമണവും ബോംബേറും നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവിടത്തെ ബി.എസ്.എഫ് കേന്ദ്രവും ആക്രമിക്കപ്പെട്ടു.
പാക് അധീന കശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം അറുപതാം തവണയാണ് നിയന്ത്രണരേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് വെടിവെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നത്. വിവിധ പാക് ആക്രമണങ്ങളിലായി തിങ്കളാഴ്ച വരെ എട്ട് സുരക്ഷാ ജീവനക്കാരും മൂന്ന് സാധാരണക്കാരുമടക്കം 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 40 ഗ്രാമീണര്‍ക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റിട്ടുമുണ്ട്.

Tags:    
News Summary - Pakistan In Jammu And Kashmir's Rajouri: Soldier Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.