കർണാടക എസ്ഐആർ; പത്മശ്രീ ജേതാവ് ഹരേക്കള ഹജബ്ബയ്ക്ക് നോട്ടീസ്
ബംഗളൂരു: പത്മശ്രീ ജേതാവും സാമൂഹിക പ്രവർത്തകനുമായ ഹരേക്കള ഹജബ്ബയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നോട്ടീസ്. പഴയ വോട്ടർപട്ടികയിൽ 'ഹജബ്ബ' എന്നും പുതിയ രേഖകളിൽ 'ഹരേക്കള ഹജബ്ബ' എന്നും രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചത്. ആവശ്യമായ രേഖകളുമായി സെപ്റ്റംബർ 11ന് ഗ്രാമപഞ്ചായത്തിൽ ഹാജരാകാനാണ് നിർദേശം. അങ്കണവാടി ജീവനക്കാർ ഹജബ്ബയുടെ വീട്ടിലെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് കൈമാറിയത്.
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 2020ലാണ് ഹരേക്കള ഹജബ്ബക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ചത്. ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പുതിയ വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലും പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട രേഖകളിലും അദ്ദേഹത്തിന്റെ പേര് 'ഹരേക്കള ഹജബ്ബ' എന്നാണ്.
അതേ സമയം രേഖകൾ പരിശോധിച്ച ശേഷം പേരുമായി ബന്ധപ്പെട്ട പ്രശ്നം ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്ന് ഹജബ്ബ പ്രതികരിച്ചു. പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്തിൽ വച്ച് നടക്കുന്ന ഹിയറിങ്ങിൽ വില്ലേജ് അക്കൗണ്ടന്റും പങ്കെടുക്കും.
ബംഗളൂരുവിലെ തെരുവുകളിലും ബസ് സ്റ്റാൻഡിലുമൊക്കെ ഓറഞ്ച് വിൽപന നടത്തി ഉപജീവനം നടത്തിയിരുന്നയാളാണ് ഹരേക്കള ഹജബ്ബ. ഓറഞ്ച് വിൽപനയിലൂടെ ലഭിച്ച വരുമാനത്തിൽ നിന്ന് ദിവസവും മിച്ചംവെച്ച പണം ഉപയോഗിച്ചാണ് തന്റെ ഗ്രാമമായ ന്യൂപദപ്പുവിൽ പ്രാഥമിക വിദ്യാലയം നിർമിച്ചത്. കർണാടകയിൽ ജൂൺ 30നാണ് എസ്.ഐ.ആർ നടപടികൾ ആരംഭിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 43.81 ലക്ഷം പേർക്ക് നോട്ടീസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 7.31 ലക്ഷം നോട്ടീസുകൾ വോട്ടർമാർക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.