ലോക്സഭാ സ്പീക്കർ ഓം ബിർള
വനിതാ സംവരണം ചരിത്രപരമായ ആവശ്യം; 33 ശതമാനം ക്വോട്ട രാഷ്ട്രീയ നേതൃത്വത്തിൽ പുതിയ അവസരങ്ങൾ തുറക്കും: ഓം ബിർള
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നത് ചരിത്രപരമായ ആവശ്യമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. വനിതാ സംവരണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടുതൽ സ്ത്രീകൾക്ക് കടന്നുവരാനുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വനിതാ കമീഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസേവന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനത്തിലധികമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
2023ലാണ് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കിയത്. എന്നാൽ സെൻസസിന് ശേഷം നടക്കുന്ന മണ്ഡല പുനർനിർണയവുമായി (ഡീലിമിറ്റേഷൻ) ബന്ധിപ്പിച്ചാണ് സംവരണം നടപ്പാക്കേണ്ടത്. അതിനാൽ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തിൽ വരുമോ എന്നത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വനിതാ സംവരണം നേരത്തേ നടപ്പാക്കുന്നതിനായി മണ്ഡല പുനർനിർണയ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഓം ബിർളയുടെ പരാമർശം. നേരത്തേ നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ ഏപ്രിലിൽ പ്രതിപക്ഷം എതിർത്തിരുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ലോക്സഭയിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എന്നായിരുന്നു കോൺഗ്രസ് വക്താവ് ജയറാം രമേശിന്റെ ആരോപണം.
വനിതാ സംവരണം നേരത്തേ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെയാണ് ലോക്സഭാ സ്പീക്കറുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.