എസ്.ഐ.ആർ: വോട്ടർമാർക്ക് മുന്നറിയിപ്പുമായി ഉവൈസി; ഇതൊരു ജീവൻമരണ പോരാട്ടം

ഹൈദരാബാദ്: തെലങ്കാനയിൽ നടക്കാനിരിക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ​ത്തെ (എസ്.​ഐ.ആർ) അതീവ ഗൗരവത്തോടെ കാണണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി.

ഇത് നമ്മുടെ ജീവിത-മരണ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനമായ ദാറുസ്സലാമിൽ വെള്ളിയാഴ്ച നടന്ന ഈദ് പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജൂൺ 25 മുതൽ സംസ്ഥാനത്ത് എസ്.ഐ.ആർ ആരംഭിക്കുമെന്ന് അദ്ദേഹം വോട്ടർമാരെ അറിയിച്ചു. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യും.

ഫോമുകൾ വായിക്കാൻ കഴിയാത്തവർ പ്രാദേശിക എ.ഐ.എം.ഐ.എം പ്രവർത്തകരുമായോ ബൂത്ത് ലെവൽ ഏജന്റുമാരുമായോ ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കണമെന്നും, ഇതിനായി പാർട്ടി അംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും ഹൈദരാബാദ് എം.പി പറഞ്ഞു.

‘തെലങ്കാനയിൽ ജൂൺ 25ന് ആരംഭിക്കുന്ന എസ്.ഐ.ആറുമായി ബന്ധപ്പെട്ട് എല്ലാ വോട്ടർമാരോടും അഭ്യർഥിക്കുകയാണ്. ഇതൊരു അതിസൂക്ഷ്മമായ വിഷയമാണ്. ഭയപ്പെടുത്താനോ വൈകാരികമാക്കാനോ പറയുന്നതല്ല, ഇതൊരു ജീവിത-മരണ പ്രശ്നമാണ്’- അദ്ദേഹം വ്യക്തമാക്കി.

പൊതുനിരത്തുകളിലെ നമസ്കാരത്തിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടികളെയും അദ്ദേഹം വിമർശിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്കരിക്കുന്നത് തെറ്റാണെങ്കിൽ, എല്ലാ മതപരമായ തെരുവു ആഘോഷങ്ങൾക്കും ഒരേ നിയമം ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‍ലീങ്ങളെ പാർശ്വവത്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നിയന്ത്രണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Owaisi Calls SIR Voter Revision a 'Life or Death' Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.