അദിബത്‌ല: തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ 100 അംഗ സംഘം 24കാരിയെ തട്ടിക്കൊണ്ടുപോയി. രംഗ റെഡ്ഡി ജില്ലയിലെ അദിബത്‌ലയിലാണ് സംഭവം. ദന്ത ഡോക്ടറായ വൈശാലിയെയാണ് അക്രമിസംഘം വീട് വളഞ്ഞ് തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ യുവാക്കൾ യുവതി താമസിക്കുന്ന വീട് വളയുകയായിരുന്നു. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വൈശാലിയെ ബലപ്രയോഗിച്ച് പുറത്തെത്തിക്കുകയും കടത്തികൊണ്ടു പോവുകയുമായിരുന്നു. ആറ് മണിക്കൂറിനുള്ളിൽ യുവതിയെ രക്ഷപ്പെടുത്തി.
26കാരനായ കെ. നവീൻ റെഡ്ഡിയുടെ നേതൃത്വത്തിലാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് രാചകൊണ്ട പൊലീസ് കമീഷണർ മഹേഷ് ബാഗ്വത് പറഞ്ഞു. അക്രമിസംഘത്തിലെ 16 പേരെ പിടികൂടിയതായും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തടയാൻ ശ്രമിക്കുന്ന ബന്ധുവിനെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, യുവതിയെ വിവാഹം കഴിച്ചെന്ന് നവീൻ റെഡ്ഡി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറിയതായും മകളെ കടത്തിക്കൊണ്ടു പോയതായും മാതാപിതാക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തെലങ്കാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.