പട്ന: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ ‘മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന’ ഉദ്ഘാടനം ചെയ്ത കേന്ദ്ര സർക്കാർ അതിനെ ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം.
എന്തുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത് ചെയ്യുന്നത്? കഴിഞ്ഞ 20 വർഷമായി ആരുടെ സർക്കാറാണ് അധികാരത്തിലിരുന്നത്? കഴിഞ്ഞ 20 വർഷമായി അവർ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ട് അവർ അത് നേരത്തെ ചെയ്തില്ല? ഈ പദ്ധതിയിലൂടെ സ്ത്രീകളിൽ നിന്ന് വോട്ട് നേടാൻ കഴിയുമെന്ന് അവർ കരുതുന്നുണ്ടോ? -എന്ന് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി ചോദിച്ചു.
നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസ്ഥാനത്തെ 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതിനുപിന്നാലെയാണ് പ്രതിപക്ഷ വിമർശനം. സംസ്ഥാനത്തെ 75 ലക്ഷം സ്ത്രീകൾ ഈ സംരംഭത്തിൽ ചേർന്നിട്ടുണ്ടെന്നും തുടർന്നുള്ള ഘട്ടങ്ങളിൽ 2 ലക്ഷം രൂപ വരെ കൂടുതൽ സാമ്പത്തിക സഹായം ലഭിക്കുമെന്നും മോദി അവകാശപ്പെട്ടിരുന്നു.
ആർ.ജെ.ഡി ഭരണത്തിൻ കീഴിൽ ബിഹാറിലെ സ്ത്രീകൾ വളരെയധികം കഷ്ടപ്പെട്ടുവെന്നും എന്നാൽ നിയമവാഴ്ച നിലനിൽക്കുന്നതിനാൽ നിതീഷ് കുമാർ സർക്കാറിന്റെ കീഴിൽ സ്ത്രീകൾക്ക് ഇപ്പോൾ സുരക്ഷിതത്വം തോന്നുന്നുവെന്നും മോദി പറയുകയുണ്ടായി. നിയമവാഴ്ച നിലനിൽക്കുന്നതിനാൽ ആർ.ജെ.ഡിയും സഖ്യകക്ഷികളും ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തുന്നില്ലെന്ന് അവർ ഉറപ്പാക്കണമെന്നും പറഞ്ഞു.
എന്നാൽ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ പദ്ധതി തന്റെ പാർട്ടിയിൽ നിന്ന് പകർത്തിയതാണെന്ന് പ്രതിപക്ഷ നേതാവും ജെ.ഡി.യു-ബി.ജെ.പി സർക്കാറിന്റെ പ്രധാന എതിരാളിയുമായ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
‘ബിഹാറിലെ ബി.ജെ.പി സർക്കാർ കോപ്പിയടിക്കുന്നതിൽ വളരെ മിടുക്കരാണ്. അവർ നമ്മുടെ 'മയി ബെഹൻ യോജന' പകർത്തിയിരിക്കുന്നു. നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങളെ വിഡ്ഢികളായി കണക്കാക്കരുത്. അദ്ദേഹം കേന്ദ്ര ഫണ്ടിൽ നിന്ന് ഒരു പൈസ പോലും സംസ്ഥാനത്തിന് നൽകിയിട്ടില്ല. അവർ ഇപ്പോൾ 10,000 രൂപ നൽകുന്നു. എന്നാലോ, തെരഞ്ഞെടുപ്പിനുശേഷം പണം തിരികെ എടുക്കുകയും ചെയ. ബിഹാറിലെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാം’- തേജസ്വി പറഞ്ഞു.
സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനായി ആർ.ജെ.ഡിയും സഖ്യകക്ഷിയായ കോൺഗ്രസും ചേർന്ന് പ്രതിമാസം 2,500 രൂപ വീതം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന 'മയി ബെഹിൻ മാൻ യോജന' പ്രഖ്യാപിച്ചിരുന്നു.
‘പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാറിനോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങൾ 10000 രൂപ അനുവദിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ടിൽ നിന്ന് എത്ര പണം ലഭിച്ചു? മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. ഭരണവും കുറച്ച് ആളുകളുടെ കൈകളിലാണ്. അതിനാൽ പ്രധാനമന്ത്രി അവരെ കൈകാര്യം ചെയ്യുന്നുവെന്നും’ യാദവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.