ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ഏകപക്ഷീയമായി കൈകാര്യം ചെയ്ത് സങ്കീർണമാക്കുന്ന മോദി സർക്കാറിന് മുന്നിൽ 11 ഇന അവകാശപത്രിക മുന്നോട്ടുവെച്ച് 22 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ വിഡിയോ കോൺഫറൻസാണ് വിവിധ ആവശ്യങ്ങൾ ഏകകണ്ഠമായി ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രചാരണ പാക്കേജ് മാത്രമായതിനാൽ ജനകീയാവശ്യങ്ങൾ കണക്കിലെടുക്കുന്ന വിധം പാക്കേജ് പുതുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത നേരിടുന്ന പാവപ്പെട്ടവർക്ക് പ്രതിമാസം 7,500 രൂപ വീതം ആറു മാസത്തേക്ക് നൽകണം. തൊഴിൽ നിയമങ്ങൾ കോവിഡിെൻറ മറവിൽ മരവിപ്പിക്കുന്ന അന്യായം അവസാനിപ്പിക്കണം.
അന്തർസംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണം. കോവിഡ് പ്രതിരോധത്തിെൻറ മുൻനിരയിൽ നിൽക്കുന്നത് സംസ്ഥാനങ്ങളാണെന്നിരിക്കേ, കൂടുതൽ ധനസഹായം അനുവദിക്കണം. പാർലമെൻറിെൻറ സ്ഥിരംസമിതികൾ വിളിച്ച് കോവിഡ് വിഷയം ചർച്ച ചെയ്യണം.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കുറ്റപ്പെടുത്തി. ജനാധിപത്യ നാട്യം പോലും മോദിസർക്കാർ ഉപേക്ഷിച്ചു. പാവപ്പെട്ടവരോട് സഹാനുഭൂതിയില്ല. അന്തർസംസ്ഥാന തൊഴിലാളി പ്രശ്നം ക്രൂരമായി അവഗണിച്ചു. പൊതുമേഖല സ്ഥാപന വിൽപന അടക്കമുള്ള പരിഷ്കരണങ്ങൾ വന്യമായ സാഹസികതയാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നിരിക്കേ, വിപുലമായ ഉത്തേജക പാക്കേജ് വേണമെന്ന് അറിവുള്ളവരെല്ലാം പറയുന്നതായി സോണിയ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫിസിൽ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നു. സർക്കാർ ഏകപക്ഷീയമായി പ്രവർത്തിക്കുന്നു. പ്രതിപക്ഷവുമായി കൂടിയാലോചന ഇല്ല. പാർലമെൻറിൽ ചർച്ചയില്ല. പാർലെമൻറിെൻറ ഇരുസഭകളും കൂടുമെന്നോ, സ്ഥിരം സമിതി യോഗങ്ങൾ വിളിക്കുമെന്നോ ഒരു സൂചനയുമില്ല. ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളും പ്രതിപക്ഷത്തിെൻറ ചുമതലയാണ്. ജനങ്ങളുടെ പക്ഷത്തു നിന്ന് സംസാരിക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷം മുന്നോട്ടു വെക്കുന്നെതാന്നും സർക്കാർ കണക്കിലെടുക്കുന്നില്ല.
കോവിഡ് പ്രതിരോധ തന്ത്രം പാളി. തുടർച്ചയായ ലോക്ഡൗൺ പ്രയോജനമൊന്നും ഉണ്ടാക്കാത്ത സ്ഥിതിയിൽ എത്തിച്ചു.
21 ദിവസം കൊണ്ട് കോവിഡ് പോരാട്ടം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ആദ്യം പ്രധാനമന്ത്രി അമിതവിശ്വാസം കാട്ടിയത്. എന്നാൽ വാക്സിൻ കണ്ടെത്തുന്നതു വരെ വൈറസ് ഇവിടെ തന്നെ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ലോക്ഡൗൺ മാനദണ്ഡങ്ങൾ, അതിൽ നിന്ന് പുറത്തു കടക്കാനുള്ള തന്ത്രം എന്നിവയിൽ പാളി. സർക്കാറിന് പരിഹാരമൊന്നും കാണാൻ കഴിയാത്തത് അസ്വസ്ഥ ജനകമാണെന്ന് സോണിയ പറഞ്ഞു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, മുൻപ്രധാനമന്ത്രി ദേവഗൗഡ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി നേതാവ് ശരദ് പവാർ, ഡി.എം.കെ നേതാവ് എം.െക. സ്റ്റാലിൻ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ.െക. ആൻറണി, അഹ്മദ് പട്ടേൽ, ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, എൻ.കെ പ്രേമചന്ദ്രൻ (ആർ.എസ്.പി), ജോസ് കെ. മാണി (കേരള കോൺഗ്രസ്), ശരത് യാദവ് (എൽ.ജെ.ഡി), ഉമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തേജസ്വി യാദവ് (ആർ.ജെ.ഡി), ജിതൻ റാം മാഞ്ചി (എച്ച്.എ.എം), ഉപേന്ദ്ര കുശ്വാഹ (ആർ.എൽ.എസ്.പി), ബദറുദ്ദീൻ അജ്മൽ (എ.െഎ.യു.ഡി.എഫ്), ജയന്ത് ചൗധരി (ആർ.ജെ.ഡി), രാജു ഷെട്ടി (സ്വാഭിമാനി പക്ഷ) എന്നിവരാണ് പങ്കെടുത്ത മറ്റുള്ളവർ. മായാവതിയുടെ ബി.എസ്.പി, അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടി, അരവിന്ദ് കെജ്രിവാളിെൻറ ആം ആദ്മി പാർട്ടി എന്നിവയിൽ നിന്ന് ആരും ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് ഇത്തരമൊരു പ്രതിപക്ഷ നേതൃയോഗത്തിൽ ശിവസേന പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.