അറസ്റ്റിലായ ദേവ
ഹൈദരാബാദ്: ദുർഗ പൂജക്കിടെ സംഘർഷമുണ്ടാക്കാനായി പള്ളിക്ക് നേരെ ബിയർ ബോട്ടിലെറിഞ്ഞു. ഞായറാഴ്ചയാണ് ഹൈദരാബാദിലെ മുസ്‍ലിം പള്ളിക്ക് നേരെ ബിയർ ബോട്ടിലെറിഞ്ഞത്. ദുർഗ പൂജയുടെ ഘോഷയാത്ര എത്തിയപ്പോഴാണ് മസ്ജിദ്-ഇ-നൂർണിക്ക് നേരെ ബിയർ ബോട്ടിലെറിഞ്ഞത്. ബോംബെ കോളനിയിലെ ആർ.സി പുരം മേഖലയിലായിരുന്നു സംഭവം.
ദേവ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്ക് നേരെ ബിയർ ബോട്ടിലെറിഞ്ഞ ഇയാൾ വർഗീയ പരാമർശങ്ങൾ ഉൾപ്പെടുന്ന മുദ്രവാക്യങ്ങൾ വിളിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പ്രദേശവാസികൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് കേസെടുക്കുകയുമായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 192ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കട്ടക്/ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ കഴിഞ്ഞ ദിവസം ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് അയവില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്പി.) ഞായറാഴ്ച വൈകീട്ട് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പൊലീസ് ഘോഷയാത്ര തടഞ്ഞതിനെത്തുടർന്ന് ഗൗരിശങ്കർ പാർക്ക് പ്രദേശത്തെ കടകൾക്ക് തീയിട്ടതായും വഴിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബിദ്യാധർപൂരിൽനിന്ന് ആരംഭിച്ച വി.എച്ച്.പി റാലി കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ദർഗ ബസാർ പ്രദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് നിയമം ലംഘിച്ച് പര്യടനം നടത്തിയത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു റാലി.
തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ കട്ടക് മുനിസിപ്പൽ കോർപറേഷൻ, കട്ടക് വികസന അതോറിറ്റി (സി.ഡി.എ), തൊട്ടടുത്തുള്ള 42 മൗസ മേഖല എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.