ഹരിയാനയിൽ പൊളിക്കൽ നാലാം ദിവസവും തുടരുന്നു; ഹോട്ടൽ തകർത്തു

ഗുരുഗ്രാം: വർഗീയ സംഘർഷം നടന്ന നൂഹിൽ നാലാം ദിവസവും ബുൾഡോസർ രാജ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികളും കടകളും തകർത്ത അധികൃതർ ഇന്നലെ മൂന്നുനിലയുള്ള സഹാറ ഹോട്ടൽ കം റസ്റ്റാറന്റ് ഉൾപ്പെടെ പതിനാറോളം സ്ഥാപനങ്ങൾ തകർത്തു. നിയമവിരുദ്ധമായി നിർമിച്ചതാണ് ഇവയെന്നും വി.എച്ച്.പി ജാഥക്ക് നേരെ കല്ലേറുനടന്നത് ഇവക്ക് മുകളിൽനിന്നാണെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശ്വനികുമാർ പറഞ്ഞു.

ശനിയാഴ്ച നൽഹാർ മെഡിക്കൽ കോളജിന് ചുറ്റുമുള്ള 2.6 ഏക്കർ ഭൂമി ഉൾപ്പെടെ 12 സ്ഥലങ്ങളിലെ അനധികൃത നിർമാണം ജില്ല ഭരണകൂടം തകർത്തിരുന്നു.

അതേസമയം ഗുരുഗ്രാം സെക്ടർ 57ൽ പള്ളിക്ക് തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു മഹാപഞ്ചായത്തും ടിഗ്ര ഗ്രാമത്തിൽ നടക്കുന്നുണ്ട്. പിടിയിലായവർ നിരപരാധികളാണെന്നും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നും അവകാശപ്പെട്ടാണ് മഹാപഞ്ചായത്ത് നടക്കുന്നത്.

പ്രദേശത്ത് സുരക്ഷക്കായി വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച കർഫ്യൂവിൽ മൂന്നുമണിക്കൂർ ഇളവ് നൽകി. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ഇളവ് അനുവദിച്ചത്. ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ആഗസ്റ്റ് എട്ടുവരെ നീട്ടി.

നൂഹ് വർഗീയ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയതിനുപിന്നാലെ വ്യാപാര സ്ഥാപനങ്ങളും ശനിയാഴ്ച ഇടിച്ചുനിരത്തയത്. അനധികൃതമെന്ന് ആരോപിച്ച് രണ്ടുഡസൻ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ 45ലധികം കടകളാണ് പ്രാദേശിക ഭരണകൂടം ഇടിച്ചുനിരത്തിയത്.നൽഹാർ റോഡിൽ എസ്‌.കെ.എച്ച്‌.എം ഗവൺമെന്റ് മെഡിക്കൽ കോളജിന് സമീപത്തെ കടകളാണ് കനത്ത പൊലീസ് ബന്തവസ്സിൽ തകർത്തത്.

സബ്ഡിവിഷനൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ മാർക്കറ്റ് പരിസരത്തെത്തിയ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കടകൾ പൊളിച്ചത്. ചില കടകൾ വർഗീയ കലാപത്തിൽ പങ്കുള്ളവരുടേതാണെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശ്വനികുമാർ പറഞ്ഞു. കൈയേറ്റം 2.5 ഏക്കർ വ്യാപിച്ചുകിടക്കുകയാണെന്നും അവയെല്ലാം അനധികൃത നിർമാണങ്ങളാണെന്നും അധികൃതർ അവകാശപ്പെട്ടു. നൽഹാർ റോഡിലെ 45ലധികം കടകൾ തകർത്തതായി നൂഹ് ജില്ല ടൗൺ പ്ലാനർ വാർത്ത ഏജൻസിയോട് പറഞ്ഞു.

വ്യാഴാഴ്ച ടൗരു പട്ടണത്തിൽ സർക്കാർ ഭൂമിയിൽ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ 250ഓളം കുടിലുകൾ അധികൃതർ ഇടിച്ചുനിരത്തിയിരുന്നു. കുടിലുകൾ പൊളിച്ചതിന് വർഗീയ സംഘർഷവുമായി ബന്ധമില്ലെന്നാണ് ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് പൻവർ പറഞ്ഞത്. എന്നാൽ, ആഭ്യന്തര മന്ത്രി അനിൽ വിജാകട്ടെ ബുൾഡോസർ രാജ് ‘ചികിത്സ’യുടെ ഭാഗമാണെന്നാണ് പ്രതികരിച്ചത്.

Tags:    
News Summary - Nuh Hotel From Where Stones Were Thrown At Religious Procession Demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.