ന്യൂഡൽഹി: പൗരന്മാരെയും അല്ലാത്തവരെയും വേർതിരിക്കാൻ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) പരമാധികാരമുള്ള ഏതു രാജ്യത്തിനും അനിവാര്യമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ആർ.സിയെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും ആലോചനയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയതിന് നേർവിപരീതമാണ് സത്യവാങ്മൂലം.
പൗരന്മാർ, അനധികൃത കുടിയേറ്റക്കാർ, വിസയിലുള്ള വിദേശികൾ എന്നിങ്ങനെ മൂന്നു തരം ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ട്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് നിയമം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള 1955ലെ നിയമം എന്നിവ പ്രകാരം എൻ.ആർ.സി കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. ആളുകളെ രാജ്യത്തുനിന്ന് പുറന്തള്ളലും പ്രവേശിപ്പിക്കലും അടക്കമുള്ളവ കേന്ദ്രത്തിെൻറ അധികാര പരിധിയിലാണ്. 1946ലെ വിദേശി നിയമ പ്രകാരം വിദേശികളെ പുറന്തള്ളാൻ സർക്കാറിന് അധികാരമുണ്ട്. അനധികൃതമായി താമസിക്കുന്നവർക്ക് ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം കൂടുതൽ കാലം താമസിക്കാനോ പൗരത്വം അവകാശപ്പെടാനോ അനുവദിക്കരുത്.
അനധികൃത കുടിയേറ്റക്കാരെ നിയമപരമായ നടപടിയിലൂടെ നാടുകടത്തുന്നതിന് സ്വതന്ത്ര അധികാരമുണ്ട്. അനധികൃത വിദേശിയെ തടവിലാക്കാനും നാടുകടത്താനും ഭരണഘടനയുടെ 258(1) അനുഛേദ പ്രകാരം 1958 മുതൽ സംസ്ഥാന സർക്കാറിനും അധികാരമുണ്ട്. പൗരത്വ ഭേദഗതി നിയമം (സി.എ.എ) അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ളതാണെന്ന വാദം തള്ളണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് എൻ.ആർ.സി നിയമപരമായി നിലനിൽക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. എൻ.ആർ.സിക്ക് നിയമസാധുത നൽകുന്ന 14-എ വകുപ്പ് 1955ലെ പൗരത്വനിയമത്തിൽ 2004 മുതൽക്കുള്ളതാണ്. എൻ.ആർ.സി തയാറാക്കുന്നതിനുള്ള നടപടിക്രമം, ചുമതലക്കാർ എന്നിവ അതിൽ വിശദീകരിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.
‘മതാടിസ്ഥാനത്തിലാകുന്നതിൽ തെറ്റില്ല’
ന്യൂഡൽഹി: മറ്റു രാജ്യങ്ങൾക്കും വിഭാഗങ്ങൾക്കും സി.എ.എ ബാധകമാക്കാനാവില്ലെന്ന് കേന്ദ്രം. മതങ്ങളുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുന്നതിനാണ് നിയമമെന്നതിനാൽ അത് മതാടിസ്ഥാനത്തിലാകുന്നതിൽ തെറ്റില്ലെന്നും സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. അഹ്മദിയ, ശിയ, ബഹായി, ഹസ്റ, നിരീശ്വരവാദികൾ, ബലൂചുകാർ എന്നിവർ അനുഭവിക്കുന്നത് മതങ്ങൾക്കുള്ളിെല പീഡനമാണ്. മറ്റു മതക്കാരായ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളുമായി അവയെ താരതമ്യപ്പെടുത്താനാവില്ല.
ഇന്ത്യ വിഭജനവും തുടർന്നുണ്ടായ അഭയാർഥി പ്രവാഹവും മതാടിസ്ഥാനത്തിലാണ്. പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വന്നത് ‘അമുസ്ലിം’കളായിരുന്നു. വിവിധ വിഷയങ്ങളിൽ ഇന്ത്യ മാനദണ്ഡമാക്കുന്നത് മതമാണ്. തിബത്തൻ ബുദ്ധർ, മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾ, ശ്രീലങ്കയിലെ തമിഴ്വംശജർ എന്നിവരെ സി.എ.എയിൽ പരിഗണിക്കാത്തത് വിദേശനയവുമായി ബന്ധപ്പെട്ടാണ്. അത് ചോദ്യം ചെയ്യാനാവില്ല.
റോഹിങ്ക്യൻ മുസ്ലിംകളെ വേട്ടയാടുന്നത് വംശീയാടിസ്ഥാനത്തിലാണ്. മതം അടിസ്ഥാനമാക്കിയല്ല. മതപരമായ പീഡനം നടക്കുന്നുവെന്ന കാര്യം നിയമനിർമാണത്തിലൂടെ അംഗീകരിക്കുന്നത് മേതതരത്വത്തിനെതിരല്ല. എന്നാൽ, ലോകമൊട്ടുക്കുമുള്ള പ്രശ്ന പരിഹാരത്തിനുള്ളതല്ല സി.എ.എ എന്നും കേന്ദ്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.