ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്ന ലക്ഷ്യത്തിൽ മോദിസർക്കാ റിെൻറ കാലിടറുന്നു. സെൻസസിനൊപ്പം എൻ.പി.ആർ പുതുക്കൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് മന്ത്രിസഭ 4,000 കോടിയോളം രൂപ നീക്കിവെച്ചെങ്കിലും പകുതിയിലേറെ സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ നിലവിലെ സാഹചര്യങ്ങളിൽ അതു നടത്തിയെടുക്കാനാവില്ല.
സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാതെ എൻ.പി.എറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാനങ്ങൾ ഇവയാണ്: കേരളം, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, പുതുച്ചേരി, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, ബിഹാർ, ഝാർഖണ്ഡ്, ഗോവ. ഇതിനുപുറമെ എൻ.ആർ.സി വിവാദത്തിൽ നിൽക്കുന്ന അസമിൽ എൻ.പി.ആർ പുതുക്കൽ ഇല്ല. മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും എൻ.പി.ആറുമായി കടന്നുചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്.
ബി.ജെ.പി സഖ്യകക്ഷിയായ ജനതാദൾ-യുവും എൻ.പി.ആറുമായി നിലവിലെ രൂപത്തിൽ സഹകരിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട ബിഹാറിൽ പ്രതിപക്ഷ കക്ഷികളെല്ലാം എൻ.പി.ആറിനെതിരെ അണിനിരന്നിരിക്കുന്നതിനാൽ ജനവികാരം കണക്കിലെടുക്കാതിരിക്കാൻ മുഖ്യമന്ത്രി നിതീഷ്കുമാറിന് കഴിയുകയുമില്ല. സംസ്ഥാനങ്ങൾ സഹകരിക്കാതെ എൻ.പി.ആർ പ്രവർത്തനങ്ങൾ നടക്കില്ല. സഹകരിക്കണമെങ്കിൽ രണ്ടു കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സർക്കാർ വ്യക്തമായ ഉറപ്പ് നൽകേണ്ടിവരും. ഒന്ന്: പുതുക്കുന്ന ജനസംഖ്യ രജിസ്റ്റർ പ്രയോജനപ്പെടുത്തി ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി) തയാറാക്കില്ല; അസമിനു പുറത്തേക്ക് അത്തരമൊരു പദ്ധതി നടപ്പാക്കില്ല. രണ്ട്: 2010ൽ എൻ.പി.ആർ തയാറാക്കാൻ ഉപയോഗിച്ച 15 ഇന ചോദ്യാവലിക്കു പുറമെ, സംശയാസ്പദമായ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തില്ല.
കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, എൻ.പി.ആറിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്ന് വാക്കാൽ തിരുത്തിപ്പറയുക മാത്രമാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്തിട്ടുള്ളത്. എന്നാൽ, എൻ.പി.ആറിനു തയാറാക്കിയ മാതൃക ചോദ്യാവലി സംശയങ്ങൾക്ക് കനം കൂട്ടുന്നതാണ്. മാതാപിതാക്കളുടെ ജനനസ്ഥലം, അവസാനം താമസിച്ച സ്ഥലം തുടങ്ങി ആറു ചോദ്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ ‘പ്രീ ടെസ്റ്റ്’ ചോദ്യാവലി.
എൻ.പി.ആർ-എൻ.ആർ.സി ബന്ധം, അധിക ചോദ്യാവലി എന്നിവ സംബന്ധിച്ച ഉറപ്പുനൽകണമെങ്കിൽ, നേരത്തേ ഉദ്ദേശിച്ച അജണ്ട മാറ്റിവെക്കാതെ മോദിസർക്കാറിന് കഴിയില്ല. ഇപ്പോൾ നിഷേധിക്കുന്നുണ്ടെങ്കിലും, ദേശീയ പൗരത്വ നിയമഭേദഗതിക്കു പിന്നാലെ എൻ.ആർ.സി ദേശവ്യാപകമായി നടപ്പാക്കാനുള്ളതായിരുന്നു ആ അജണ്ട. പുതുക്കുന്ന ജനസംഖ്യ രജിസ്റ്റർ പ്രയോജനപ്പെടുത്തി ദേശീയ പൗരത്വ പട്ടിക തയാറാക്കുകയായിരുന്നു ലക്ഷ്യം.
119 കോടി രാജ്യനിവാസികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിലവിലെ എൻ.പി.ആർ ഡാറ്റാ ബേസ്. അതു പുതുക്കാൻ ഇപ്പോൾ തയാറാക്കിയിട്ടുള്ള പ്രീ ടെസ്റ്റ് ചോദ്യാവലി പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും അന്തിമ ചോദ്യാവലിയായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളിൽനിന്നുള്ള വിവരമായി ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ, വിവാദം കത്തിനിൽക്കുേമ്പാഴും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുമില്ല. എൻ.ആർ.സി ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.