ന്യൂഡൽഹി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 58 ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ശൈത്യകാല അവധിക്ക് ശേഷം സുപ്രീംകോടതി വീണ്ടും തുറക്കുന്നത് ജനുവരി രണ്ടിനാണ്.
വിഷയത്തിൽ രണ്ട് വ്യത്യസ്ത വിധികൾ ഉണ്ടാകുമെന്നാണ് തിങ്കളാഴ്ചത്തെ സുപ്രീം കോടതിയുടെ കേസ് പട്ടിക നൽകുന്ന സൂചന. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരാണത് പ്രഖ്യാപിക്കുക. എന്നാൽ രണ്ട് വിധികളും അനുകൂലമാണോ പ്രതികൂലമാണോ എന്നതിൽ വ്യക്തതയില്ല. ജസ്റ്റിസുമാരായ നസീർ, ഗവായ്, നാഗരത്ന എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി, റിസർവ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാൻ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.
നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ചിദംബരം, ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാൻ സർക്കാറിന് സ്വന്തംനിലയിൽ കഴിയില്ലെന്നും റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമെ സാധിക്കൂവെന്നും വാദിച്ചു. അതേസമയം, നടപടി വ്യാജ നോട്ട്, തീവ്രവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും മികച്ച തീരുമാനമാണെന്നും അടുത്തിടെ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.