മുംബൈ: മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു.
മഹാരാഷ്ട്രയിലെ പാൽഗറിൽ ഗുരുതരമായി പെള്ളലേറ്റ നിലയിൽ കണ്ടെത്തിയ സൂരജ് കുമാർ ദുബെയാണ് (26) മുംബൈയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റനിലയിൽ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കോയമ്പത്തൂരിലെ ഐ.എൻ.എസ് അഗ്രാണി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിരുന്ന സൂരജ് അവധിയിലായിരുന്നു.
സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെെന്നെ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.
മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പൊലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ് അന്വേഷണം ആരംഭിച്ചു.
ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വം നൽകുന്ന സർക്കാറിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി വിമർശനം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.