ന്യൂഡൽഹി: ശമ്പള വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. വാഹനങ്ങൾ തീയിടുകയും പൊലീസിനു നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. നിരവധി ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന നോയിഡ ഫെയ്സ് രണ്ടിലാണ് സംഭവം.
പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഈ മേഖലയയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സമരക്കാർ പൊലീസ് വാൻ കത്തിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ പൊലീസുകാർ എത്തിയാണ് പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കുറച്ചു ദിവസങ്ങളായി ഫാക്ടറി ജീവനക്കാർ സമരത്തിലായിരുന്നു. ശമ്പള വർധനവും തൊഴിൽ അന്തരീക്ഷവും മികച്ചതാക്കണമെന്നാണ് ഇവർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
അവിദഗ്ധ തൊഴിലാളികൾക്ക് വേതനത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഹരിയാന സർക്കാർ അടുത്തിടെ നടത്തിയത്. 11,274 ആയിരുന്ന മിനിമം വേതനം പുതിയ തീരുമാനത്തോടെ 15,220 ആയി. ഇത് ഉത്തർപ്രദേശ് സർക്കാറും നടപ്പിലാക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്. സമാന ജോലി ചെയ്യുന്ന ഹരിയാനയിലുള്ളവർക്ക് മികച്ച വേതനം ലഭിക്കുമ്പോൾ ഞങ്ങൾക്ക് ഇവിടെ കുറവാണെന്നും തൊഴിലാളികൾ ചൂണ്ടികാണിക്കുന്നു.
സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ, ആഴ്ചയിലൊന്നുള്ള അവധി നിഷേധിക്കൽ, പ്രതിഷേധം യഥാവിധി അറിയിക്കാനുള്ള സംവിധാനം ഇല്ലാത്തത് തുടങ്ങിയ വിഷയങ്ങളും സമരക്കാർ ചൂണ്ടികാണിക്കുന്നു.എന്നാൽ, തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.