ലഖ്നോ: യു.പിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം വംശഹത്യയോ കർഷക ആത്മഹത്യയോ പട്ടിണി മരണമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൈജാപൂരിൽ എഥനോൾ പ്ലാന്‍റ് നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു യോഗി. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനമാണ് യു.പി എന്ന നിതി ആയോഗ് റിപ്പോർട്ട് പുറത്തുവന്നിരിക്കെയാണ് യോഗിയുടെ അവകാശവാദം.
എല്ലാ പ്രതിപക്ഷ പാർട്ടികളേയും കടന്നാക്രമിച്ച യോഗി, വാക്കുകൾ അനുദിനം മാറ്റിക്കൊണ്ടിരിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് പറഞ്ഞു. മുൻ സർക്കാറുകൾ സ്വജനപക്ഷപാതമാണ് വികസനമെന്ന പേരിൽ നടത്തിയിരുന്നത്.
കോൺഗ്രസിനും അഖിലേഷ് യാദവിനും മായാവതിക്കുമെല്ലാം അവസരമുണ്ടായിരുന്നു. എന്നാൽ, ആരാണ് അവരെ തടഞ്ഞത്. അവരുടെ കാലഘട്ടത്തിൽ കുടുംബത്തിനും ബന്ധുക്കൾക്കും മാത്രമായുള്ള വികസനമാണ് നടത്തിയിരുന്നത്. മതത്തിനും ജാതിക്കും വേണ്ടിയുള്ള വികസനമാണ് നടത്തിയിരുന്നത്.
അഴിമതിയും ആത്മാർഥതയില്ലായ്മയും വംശഹത്യകളുമാണ് അവരുടെ കാലത്ത് നടന്നത്. അവരുടെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളിൽ വീണുപോകരുത്. ഓന്തിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ വാക്കുമാറ്റുന്നവരാണവർ -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.