ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽപെടുത്തിയ വിദേശികളുടെ പേരിൽ ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവരെ രാജ്യത്തുനിന്ന് കയറ്റിവിടാനാവില്ലെന്ന് സുപ്രീംകോടതി.
കരിമ്പട്ടികയിൽപെടുത്തിയതിനെതിരെ 34 വിദേശികൾ നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറാണ് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
LATEST VIDEO
സമ്മേളനവുമായി ബന്ധപ്പെട്ട് 2,679 വിദേശികളുടെ വിസ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു. 2,765 പേരെ കരിമ്പട്ടികയിൽപെടുത്തി. ഇതിൽ 227 വിദേശികൾ രാജ്യം വിട്ടു. 1,906 ലുക്കൗട്ട് സർക്കുലറുകൾ ഇറക്കി. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് പതിനൊന്ന് സംസ്ഥാനങ്ങളിലായി 205 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്നും ഡൽഹിയിൽ 900 കേസുകളുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇതോടെയാണ് രാജ്യത്ത് ക്രിമിനൽ നടപടി നേരിടുകയാണെങ്കിൽ വിദേശികളെ രാജ്യംവിടാൻ അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്.
കരിമ്പട്ടികയിലുൾപ്പെടുത്തിയെന്നു കാണിച്ച് ഓരോ വിദേശികൾക്കും വ്യത്യസ്ത ഓഡറുകൾ നൽകണമെന്നും കോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
ഇന്തോനേഷ്യ, ബംഗ്ലാദേശ്, കിർഗിസ്താൻ, തായ്ലൻഡ്, മ്യാന്മർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 10 വർഷം ഇന്ത്യയിലെത്തുന്നത് വിലക്കി കരിമ്പട്ടികയിൽപെടുത്തിയത്. ഹരജികൾ ജൂലൈ 10ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.