കോയമ്പത്തൂർ: തെരഞ്ഞെടുപ്പ് കാലത്തെ ഞെട്ടിക്കുന്ന മറ്റൊരു വശം തുറന്നുകാട്ടി തമിഴ്‌നാട്ടിൽ വേറിട്ടൊരു പ്രതിഷേധം. വോട്ടിന് പണം നൽകുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നിരിക്കെ അയൽപക്കത്തുള്ളവർക്ക് പണം ലഭിച്ചിട്ടും തങ്ങൾക്ക് കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം നാട്ടുകാർ റോഡ് ഉപരോധിച്ചത്. കോയമ്പത്തൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള കൊട്ടൂരിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അയൽ പ്രദേശങ്ങളിലെ വീടുകളിൽ രാഷ്ട്രീയ പാർട്ടികൾ പണം വിതരണം ചെയ്തെന്നും എന്നാൽ തങ്ങളുടെ പ്രദേശം ഒഴിവാക്കപ്പെട്ടെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. പൊള്ളാച്ചിയിലേക്കുള്ള പ്രധാന പാത ഉപരോധിച്ച ഇവർ തങ്ങൾക്കും തുല്യ പരിഗണന വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. വോട്ടിന് പണം വാങ്ങുന്നതും നൽകുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
പണം വിതരണം ചെയ്തതിനെക്കുറിച്ച് നേരത്തെ പരാതികൾ ലഭിച്ചിരുന്നെങ്കിലും പണം കിട്ടിയില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ആദ്യമായാണെന്ന് ജില്ല അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വോട്ടിന് പണം നൽകുന്ന രീതി എത്രത്തോളം ആഴത്തിൽ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഷേധമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ തിരഞ്ഞെടുപ്പ് വിഭാഗം ഫ്ലയിങ് സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.