പട്ന: ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 27 മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മാർച്ചിലായിരുന്നു നിഷാന്ത് കുമാറിന്റെ ജെ.ഡി.യു പ്രവേശനം. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന 27 മന്ത്രിമാരിൽ ഒരാൾ നിഷാന്ത് കുമാറായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജിവെച്ച് രാജ്യസഭയിലേക്ക് പോയതിന് ശേഷം ഏപ്രിൽ 15ന് ബിഹാറിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. പുതിയ മന്ത്രിസഭയിൽ 27 പേരിൽ 12 പേർ ജെ.ഡി.യുവിൽ നിന്നായിരിക്കും. ജെ.ഡി.യുവിൽ നിന്ന് ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിങ്, മദൻ സാഹ്നി, സമ ഖാൻ, സുനിൽ കുമാർ, ഷീല മണ്ഡൺ, രത്നേഷ് സദ, ബുലോ മണ്ഡൽ, ഭഗവാൻ സിങ് കുശ്വാഹ, ദാമോദർ റാവത്ത്, നിശാന്ത് കുമാർ എന്നിവരാണ് മന്ത്രിമാരാകുക. ബിജേന്ദ്ര പ്രസാദ് യാദവും വിജയ് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
മറ്റ് എൻ.ഡി.എ സഖ്യകക്ഷികൾക്കും മന്ത്രിസഭയിൽ സ്ഥാനമുണ്ടാകും. ബി.ജെ.പിക്ക് 12 മന്ത്രിമാരുണ്ടാകും. ലോക് ജനശക്തി പാർട്ടിക്ക് (രാം വിലാസ്) മൂന്ന് സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോർച്ചക്കും രാഷ്ട്രീയ ലോക് ജനതാദളിനും ഓരോ സീറ്റ് വീതവും നൽകി.
ബി.ജെ.പിയിൽ നിന്ന് വിജയ് കുമാർ സിൻഹ, മംഗൾ പാണ്ഡെ, ദിലീപ് ജയ്‌സ്വാൾ, ശ്രേയസി സിങ്, അരുൺ ശങ്കർ പ്രസാദ്, ലഖീന്ദ്ര പാസ്വാൻ, രാം കൃപാൽ യാദവ് തുടങ്ങിയവർ മന്ത്രിസഭയിലുണ്ടാകും. പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വ്യാഴാഴ്ച രാവിലെ 11.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തും. ആഭ്യന്തരമന്ത്രി അമിത് ഷാ പട്‌നയിലുണ്ട്. ബി.ജെ.പിയുടെ മന്ത്രിമാരുടെ പട്ടികക്ക് അന്തിമരൂപം നൽകുന്നതിനാണ് അമിത് ഷാ ബിഹാറിലെത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.