പട്‌ന: ബിഹാറിൽ രണ്ടു പതിറ്റാണ്ട് നീണ്ട നിതീഷ് കുമാർ യുഗത്തിന് അന്ത്യം. അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് ഗവർണർക്ക് രാജി സമർപ്പിച്ചു. ബി.ജെ.പിയുടെ എം.എൽ.എയും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി സംസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാവും. ചൗധരിയെ ബി.ജെ.പി നിയമസഭാ പാർട്ടി നേതാവായി തെരഞ്ഞെടുത്തു. ചൗധരി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാവും ചൗധരി.
21 വർഷത്തിന് ശേഷമാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നത്. മന്ത്രി സഭാ യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരോടൊപ്പം എത്തിയാണ് നിതീഷ് രാജി നൽകിയത്. എല്ലാവർക്കും വേണ്ടിയുള്ള വികസനമാണ് തന്റെ സർക്കാർ നടത്തിയതെന്ന് നിതീഷ് പറഞ്ഞു. കുറേ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാനായി. പുതിയ സർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും നിതീഷ് പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വസതിയിൽ ചേർ എം.എൽഎമാരുടെ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. അതേസമയം, 243 അംഗ നിയമസഭയിലെ ബി.ജെ.പി 89 എംഎൽഎമാരുണ്ട്. 36 മന്ത്രിമാരിൽ നിലവിലുള്ള മിക്ക മന്ത്രിമാരും തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിതീഷ്കുമാർ രാജിവെക്കുന്നതോടെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായെത്തുമെന്നും റിപ്പോർട്ടുണ്ട്.
നിതീഷ്കുമാർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടൊയാണ് ബിഹാറിൽ അധികാര കൈമാറ്റത്തിനും ബി.ജെ.പിക്ക് ആദ്യമായി സംസ്ഥാന മുഖ്യമന്ത്രി പദവിലെത്താനും കളമൊരുങ്ങുന്നത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.