പണമിടപാടുകള്‍ പൂര്‍ണമായി ഡിജിറ്റലാക്കാന്‍ പ്രത്യേക സമിതി

ന്യൂഡല്‍ഹി: സര്‍ക്കാറിന്‍െറയും ജനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനം വഴിയാക്കുന്നതിനായി കേന്ദ്രം പ്രത്യേക കമ്മിറ്റിയെ നിയമിച്ചു. നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അമിതാഭ് കാന്തിന്‍െറ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചത്. ഉപയോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനം നിര്‍ണിത കാലയളവിനുള്ളില്‍ നടപ്പില്‍ വരുത്താനാണ് സമിതിയെ ചുമതലപ്പെടുത്തിയതെന്ന് ഒൗദ്യോഗിക അറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കി.

പൊതുജീവിതത്തില്‍നിന്ന് കള്ളപ്പണവും അഴിമതിയും നിര്‍മാര്‍ജനം ചെയ്യാന്‍ ഇടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലാക്കുന്നതിലൂടെ കഴിയുമെന്നും കറന്‍സിയില്ലാത്ത സാമ്പത്തിക വ്യവസ്ഥിതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രം പറയുന്നു. എല്ലാ ജനങ്ങള്‍ക്കും തടസ്സമില്ലാതെ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനം കൊണ്ടുവരുക, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയും കമ്മിറ്റിയുടെ ചുമതലയില്‍ പെട്ടതാണ്. 
കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന ഭരണകൂടങ്ങള്‍, ജില്ല-പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച നടത്തിയായിരിക്കും ഡിജിറ്റല്‍ സംവിധാനം നടപ്പില്‍ വരുത്തുക. ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്തുമ്പോള്‍ കറന്‍സി വഴിയുള്ള ഇടപാടുകളെക്കാള്‍ ചെലവുകുറഞ്ഞതാക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചും കമ്മിറ്റി പഠിക്കും. ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

ധനകാര്യമന്ത്രാലയത്തിന്‍െറയും ഇലക്ട്രോണിക്സ് -വിവരസാങ്കേതിക വിദ്യ മന്ത്രാലയത്തിന്‍െറയും  ഗ്രാമവികസന മന്ത്രാലയത്തിന്‍െറയും സെക്രട്ടറിമാര്‍, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥന്മാര്‍ അടങ്ങുന്നതാണ് സമിതി.
Tags:    
News Summary - NITI Aayog to lead initiative of cashless transactions at govt offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.