ബംഗളൂരു: ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തെ അനുകൂലിച്ച് കർണാടക മുഖ്യമന്ത്രി. നാഗർഹോളെ ദേശീയോദ്യാനത്തിൽ ബസിടിച്ച് കൊമ്പനാന ചെരിഞ്ഞ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്. കൊമ്പനാന ചരിഞ്ഞതിൽ ദുഃഖം രേഖപ്പെടുത്തിയ കുമാരസ്വാമി, വനമേഖലയിലൂടെ രാത്രി വാഹനങ്ങൾ കടത്തിവിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ വനമേഖലയിലൂടെ രാത്രിയാത്ര ആവശ്യമില്ലെന്നാണ് തെൻറ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ രാത്രിയാത്ര നിരോധനം നീക്കാനുള്ള കേരളത്തിെൻറ നീക്കത്തിന് അത് തിരിച്ചടിയാകും.
നേരത്തേ, രാത്രിയാത്ര നിരോധനം നീക്കാൻ ദേശീയപാത 766ൽ ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന 25 കിലോമീറ്റർ ദൂരത്തിൽ വയനാട് മുതൽ ഒരു കിലോമീറ്റർ നീളത്തിൽ അഞ്ച് ആകാശ പാതകൾ നിർമിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർേദശിച്ചിരുന്നു. എന്നാൽ, നിർദേശത്തെ കർണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണ അനുകൂലിച്ചെങ്കിലും ആകാശ പാതകൾ പ്രായോഗികമല്ലെന്നും കർണാടകയുടെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നുമായിരുന്നു കുമാരസ്വാമി പറഞ്ഞത്. എന്നാൽ, കേരള സന്ദർശനത്തിനിടെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് കേരളവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വീണ്ടും രാത്രിയാത്ര നിരോധനത്തെ അനുകൂലിച്ച് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയത്.
അതേസമയം, ബസിടിച്ച് കൊമ്പനാന ചെരിഞ്ഞ സംഭവം സുപ്രീം കോടതിയിൽ ഉയർത്തിക്കാട്ടി, നിരോധനം നീക്കണമെന്ന കേരളത്തിെൻറ ആവശ്യത്തെ കർണാടക എതിർത്തേക്കും. കൊമ്പനാന ചെരിഞ്ഞത് ബന്ദിപ്പൂർ വനപാതയിൽ അല്ലെങ്കിലും സുപ്രീംകോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയുണ്ടായ സംഭവം കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.