photo: ndtv.com
ന്യൂഡൽഹി: ട്രെയിനുകളിൽ നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നു എന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) റെയിൽവേ ബോർഡിന് നോട്ടീസയച്ചു. ഹലാൽ മാംസം മാത്രം വിൽക്കുന്നത് മുസ്‍ലിം ഇതര സമുദായങ്ങളുടെ ഉപജീവനത്തെ മോശമായി ബാധിക്കുന്നതിനാൽ ഹലാൽ ഭക്ഷണം മാത്രം നൽകുന്നത് പൗരന്മാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് റെയിൽവേക്കയച്ച നോട്ടീസിൽ കമീഷൻ പറയുന്നു.
റെയില്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണ്. സമത്വം, വിവേചനമില്ലായ്മ, തൊഴില്‍ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളുകളാണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ മാനിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനയച്ച നോട്ടീസില്‍, രണ്ടാഴ്ചക്കുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ നിർദേശിച്ചു. ട്രെയിനുകളിലെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കല്‍ അവരുടെ ഉപജീവനമാര്‍ഗത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കമീഷന് പരാതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.