ന്യൂഡൽഹി: മരിച്ചെന്ന് പറഞ്ഞ് നഴ്സുമാർ കൈമാറിയ നവജാത ശിശു പിന്നീട് കണ്ണു തുറന്നു. തിങ്കളാഴ്ച പുലർച്ചെ ജനിച്ച കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ട നഴ്സുമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ സഫ്ദർജങ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രസവത്തിനായി പ്രവേശിപ്പിച്ച ബദർപൂർ സ്വദേശിനി തിങ്കളാഴ്ച പുലർച്ചെയാണ് കുഞ്ഞിന് ജന്മം നൽകിയത്. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ് മരിച്ചെന്ന് നഴ്സുമാർ സ്ഥിരീകരിച്ച് പൊതിഞ്ഞ് സീൽവെച്ച് സംസ്കരിക്കുന്നതിനായി പിതാവിന് കൈമാറുകയായിരുന്നു.
മാതാവിന് പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അവരെ ആശുപത്രിയിലാക്കി ബന്ധുക്കൾ കുഞ്ഞിനെ സംസ്കരിക്കാൻ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെ കുഞ്ഞിനെ പൊതിഞ്ഞ പാക്കറ്റ് ഇളകുന്നതുകണ്ട പിതൃസഹോദരി അത് തുറന്നു നോക്കുകയായിരുന്നു. കുഞ്ഞ് നന്നായി ശ്വാസമെടുക്കുകയും കാലുകൾ ഇളക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കൾ ആബുംലൻസ് വിളിച്ച് കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അപ്പോളോയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ സഫ്ദർജങ് ആശുപത്രിയിൽ കഴിയുന്ന മാതാവിെൻറ അരികിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ അലംഭാവത്തിനെതിരെ കുഞ്ഞിെൻറ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ 22 ആഴ്ച പൂർത്തിയശേഷമാണ് യുവതി പ്രസവിച്ചിരിക്കുന്നതെന്നും വളർച്ചയെത്താത്ത കുഞ്ഞ് ശ്വസിക്കുകയോ കരയുകയോ ചെയ്തില്ലെന്നും അധികൃതർ വ്യക്തമാക്കി. കുഞ്ഞിന് 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങൾക്ക് പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
നവജാത ശിശുവിന് ജീവനുണ്ടോയെന്ന് പരിശോധിക്കാതെ മാതാപിതാക്കൾക്ക് കൈമാറിയ നഴ്സുമാർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് എ.കെ റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.