നരേന്ദ്ര മോദി
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് മുട്ടുകുത്തിച്ചു. ഇത് പുതിയ ഇന്ത്യയാണ്, ഒന്നിനേയും അത് ഭയപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ വാനോളം പുകഴ്തിയ പ്രധാനമന്ത്രി സൈനികരുടെ ധീരതയേയും പ്രശംസിച്ചു. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മോദി പറഞ്ഞു. നേരത്തെ, തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ആണവയുദ്ധമുണ്ടാകുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുണ്ടായ നഷ്ടത്തെ കുറിച്ച് ജെയ്‌ഷെ മുഹമ്മദ് നടത്തിയ തുറന്നുപറച്ചിലിലൂടെ, ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ പാകിസ്താന്റെ പങ്കാണ് തുറന്നുകാട്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഭീകരരുടെ ലോഞ്ച് പാഡുകളാണ് വെളിച്ചത്തുകൊണ്ടുവന്നത്, ജെയ്‌ഷെ മുഹമ്മദ് പാകിസ്താന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുബം ഛിന്നിച്ചിതറിയെന്ന് കഴിഞ്ഞ ദിവസം ജെയ്‌ഷെ കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് വെളിപ്പെടുത്തിയിരുന്നു.
ഉത്സവകാലത്ത് ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ വാങ്ങാൻ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പാത ആത്മനിർഭർ ഭാരതിലൂടെയാണ്. ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ആ പണം രാജ്യത്ത് തുടരുന്നു, അത് വികസന പദ്ധതികളെ പിന്തുണക്കുന്നുവെന്നും മോദി പറഞ്ഞു. ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ കാമ്പെയ്‌നുകൾക്കും 75-ാം ജന്മദിനത്തിൽ അദ്ദേഹം തുടക്കമിട്ടു. ധറിൽ പുതുതായി ആരംഭിക്കുന്ന ‘പ്രധാൻ മന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൺ ആൻഡ് അപ്പാരൽ പാർക്കിനും’ മോദി തറക്കല്ലിട്ടു തറക്കല്ലിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.