തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് കേന്ദ്ര സർക്കാറിന്‍റേയും എൻ.ടി.എയുടേയും ഗുരുതര അലംഭാവം മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർഥികൾ വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷയാണ് ചോദ്യപ്പേർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരിക്കുന്നത്. 2024ൽ സമാനമായ ചോദ്യപേപ്പർ ചോർച്ച വിവാദം ഉണ്ടാവുകയും വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കുകയും സുപ്രീംകോടതി വരെ ഇടപെടുകയും ചെയ്തിട്ടും 2026ൽ വീണ്ടും സമാനമായ ചോർച്ചയും വിവാദവും ഉണ്ടാവുന്നത് പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നീറ്റ് ചോദ്യപേപ്പർ സ്വകാര്യ ഏജൻസികൾക്ക് മുൻകൂട്ടി ലഭ്യമാവുകയും അവർ കച്ചവടം നടത്തുകയും ചെയ്യുകയാണ്.
പരീക്ഷ നടത്തിപ്പും ചോദ്യപേപ്പർ നിർമ്മാണവും ചോർച്ചയുമെല്ലാം സമഗ്രാന്വേഷണത്തിന് വിധേയമാക്കണം. വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷ റദ്ദാക്കിയതിലൂടെ വിദ്യാർഥികൾ വലിയ ആശങ്കയിലാണ്. അത് പരിഹരിക്കുകയും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും ശിക്ഷിക്കുകയും ചെയ്യണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.