ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് മുസ്‍ലിം സംഘടനകൾ; വിദ്വേഷ പ്രസംഗങ്ങൾ ഉയരുമ്പോൾ ശാന്തത പാലിക്കാൻ ആഹ്വാനം

ന്യൂഡൽഹി: 12 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടക്ക് സമീപമുള്ള സ്ഫോടനത്തെ ഇന്ത്യയിലും വിദേശത്തുമുള്ള മുസ്‍ലിം ഗ്രൂപ്പുകൾ അപലപിക്കുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാർ സ്ഫോടനത്തെക്കുറിച്ച് രണ്ട് പ്രമുഖ ഹിന്ദുത്വ മൗലികവാദികൾ വർഗീയ വിദ്വേഷം ഇളക്കിവിടുന്ന സമയത്താണ് ശാന്തത കൈകൊള്ളാനുള്ള മുസ്‍ലിം ഗ്രൂപ്പുകളുടെ പ്രസ്താവനകൾ.

‘ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറഞ്ഞുനിൽക്കുന്ന മുസ്‍ലിം സമൂഹം, ഈയം കൊണ്ട് ഉറപ്പിച്ച ഒരു മതിൽ പോലെ തങ്ങളുടെ സ്വദേശ ഇന്ത്യക്കാരോടൊപ്പം ഈ നിർണായക നിമിഷത്തിൽ നിലകൊള്ളുന്നു’വെന്ന് ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് ഇമാം ബുഖാരി ഒരു പ്രസ്താവനയിൽ പറഞ്ഞു.

‘ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് ക്ഷമയും ശക്തിയും ദൃഢതയും നൽകണമെന്ന് പ്രാർഥിക്കുന്നു. സംഭവത്തിന് പിന്നിലെ വസ്തുതകൾ അധികാരികൾ കണ്ടെത്തുമെന്നും ദുരിതബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾ ശാന്തരും ഐക്യവും പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ ശ്രദ്ധിക്കരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’വെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി പ്രസ്താവിച്ചു.

ജമാഅത്തെ ഇസ്‍ലാമി ഹിന്ദും ഇതേ കാഴ്ചപ്പാട് പ്രകടിപ്പിച്ചു. ‘ദുരന്തത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ഈ ഭയാനകമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഹൃദയംകൊണ്ട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവരോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു. സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ​ജാഗ്രത കൈകൊള്ളാനും അധികൃതരോട് ആവശ്യപ്പെടുന്നു’ - ജമാഅത്തെ ഇസ്‍ലാമി ദേശീയ പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി ‘എക്‌സി’ൽ എഴുതി.

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈഷി, മുൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ സമീറുദ്ദീൻ ഷാ, മുൻ എം.പി ഷാഹിദ് സിദ്ദീഖി, വ്യവസായി സയീദ് ഷെർവാനി എന്നിവർ ‘സിറ്റിസൺസ് ഫോർ ഫ്രറ്റേണിറ്റി’ എന്ന സംഘടനയുടെ കീഴിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

‘ഈ ഹീനമായ പ്രവൃത്തി നമ്മുടെ രാഷ്ട്രത്തിനും ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ട പൈതൃകത്തിനും നേരെയുള്ള ആക്രമണമാണ്. മുസ്‍ലിംകൾ എന്ന നിലയിൽ, ഈ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ ഞങ്ങൾ പൂർണമായും തള്ളുകയും അപലപിക്കുകയും ചെയ്യുന്നു. എല്ലാത്തരം ഭീകരതക്കെതിരെയും ഇന്ത്യൻ മുസ്‍ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. അത്തരം കുറ്റകൃത്യങ്ങളെ ഏതെങ്കിലും സമൂഹവുമായോ നമ്മുടെ കശ്മീരി സഹോദരങ്ങളുമായോ ബന്ധിപ്പിക്കാൻ പാടില്ല. അവർ വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചവരും ഇന്ത്യൻ കുടുംബത്തിന്റെ അവിഭാജ്യ ഘടകവുമാണ്.

മക്ക ആസ്ഥാനമായുള്ള മുസ്‍ലിം വേൾഡ് ലീഗും തീവ്രവാദ പ്രവർത്തനത്തെ അപലപിച്ചു. ഉദ്ദേശ്യങ്ങളോ ന്യായീകരണങ്ങളോ പരിഗണിക്കാതെ അക്രമത്തിന്റെയും ഭീകരതയുടെയും എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും നിരസിക്കുന്നതിലും അപലപിക്കുന്നതിലും ലീഗിന്റെ നിലപാട് വീണ്ടും ആവർത്തിക്കുകയും ചെയ്തു.

ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഹിന്ദു മതപ്രഭാഷകർ വർഗീയ വിദ്വേഷം തുപ്പി രംഗത്തുവന്നിരുന്നു. ‘അൽ ഫലാഹ് യൂനിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‍ലാമിയ, ദാറുൽ ഉലൂം ദയൂബന്ദ് തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ പീരങ്കികൾ ഉപയോഗിച്ച് പൊട്ടിച്ചുകളയണം’ എന്നായിരുന്നു ഡൽഹിക്കടുത്തുള്ള ഉത്തർപ്രദേശിലെ ദസ്‌ന ദേവി മന്ദിറിലെ മഹന്ത് യതി നരസിംഹാനന്ദ് ഒരു സോഷ്യൽ മീഡിയ വിഡിയോയിൽ ആ​​ക്രോശിച്ചത്.

‘ഇന്ത്യയെയും ഭാരത മാതാവിനെയും സനാതന ധർമത്തെയും ലക്ഷ്യം വെച്ചുള്ള തീവ്രവാദ മത പ്രത്യയശാസ്ത്രമുള്ള ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നത് വിചിത്രമായ ഒരു കാര്യമാണ്. ഇന്ത്യക്കാരെയോ സനാതനികളെയോ നിങ്ങൾ എത്രമാത്രം ഭയപ്പെടുത്താൻ ശ്രമിച്ചാലും ഞങ്ങൾ ഭയപ്പെടില്ല’ എന്നായിരുന്നു മധ്യപ്രദേശിലെ ബാഗേശ്വർ ധാമിലെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ഹരിയാനയിലെ പൽവാലിൽ പറഞ്ഞത്.

എന്നാൽ, ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഇരകളിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഉൾപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Muslim organizations condemn Red Fort blast; call for calm amid rising hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.