ന്യൂഡൽഹി: മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാനുള്ള ഹരജിയിൽ ഭാരതീയ ജനത പാർട്ടിയെ കക്ഷി ചേർക്കണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മത ചിഹ്നമായ താമര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായത് കൊണ്ടാണ് ബി.ജെ.പിയെയും കേസിൽ കക്ഷി ചേർക്കേണ്ടി വരുന്നതെന്ന് മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
മത നാമവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ പാർട്ടികളെയും കക്ഷി ചേർക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാത്തതിനാൽ ഹരജി തള്ളണമെന്ന് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന് (എ.ഐ.എം.ഐ.എം) വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും ആവശ്യപ്പെട്ടു. സമാന വിഷയത്തിൽ മറ്റു കോടതികളിലുള്ള ഹരജികളുടെ പകർപ്പ് സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റി.
തീവ്ര ഹിന്ദുത്വ വാദിയും വിദ്വേഷ പ്രചാരകനുമായ മാറിയ മുൻ യു.പി ശിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‍വി ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ പോലെ മതനാമങ്ങളുള്ള രാഷ്ട്രീയ പാർട്ടികളായ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ബി.ജെ.പി വക്താവ് കൂടിയ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ആണ് റിസ്‍വിക്ക് വേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.