അഭിഭാഷകനും എപിസിആർ യുപി സെക്രട്ടറിയും എസ്.ഐ.ഒ മുൻ പ്രസിഡന്റുമായ ഉമർ ഖാലിദിനൊപ്പം ആയുഷ് മാലിക്
ഇസ്‌ലാം സ്വീകരിച്ച ആയുഷ് മാലിക്കിന് അനുകൂലമായി അലഹബാദ് ഹൈക്കോടതി വിധി; സ്വതന്ത്രമായി ജീവിക്കാൻ അനുമതി
ന്യൂഡൽഹി/ലഖ്നോ: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിലും പൊലീസ് നിരീക്ഷണത്തിലും കഴിയേണ്ടി വന്ന ആയുഷ് മാലിക്കിന് ഒടുവിൽ അലഹബാദ് ഹൈക്കോടതിയുടെ ആശ്വാസ വിധി. ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള പൗരന്റെ മൗലികാവകാശം ഊട്ടിയുറപ്പക്കുന്നതായി കോടതി ഉത്തരവ്. സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച കോടതി, അദ്ദേഹത്തെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ സ്വാതന്ത്ര്യം അനുവദിച്ചു. രാജ്യത്തെ മതസ്വാതന്ത്ര്യ അവകാശങ്ങളുടെ സംരക്ഷണത്തിൽ ഈ വിധി വലിയൊരു നഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്‌ലാം സ്വീകരിച്ച് വിവാഹിതനായതിനെ തുടർന്ന് സ്വന്തം വീട്ടുകാരുടെ പരാതിയിലും സമ്മർദ്ദത്തിലും വീട്ടുതടങ്കലിൽ കഴിയേണ്ടി വരികയും യു.പി പൊലീസിന്റെ വിവാദ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള നടപടികൾക്കും മാധ്യമ വിചാരണക്കും ഇരയാകേണ്ടി വരികയും ചെയ്ത യുവാവാണ് ആയുഷ് മാലിക്. അദ്ദേഹത്തിന്റെ സുഹൃത്ത് കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെ തുടർന്നാണ് മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭ്യമായത്.
മാധ്യമ വിചാരണകളെയും കടുത്ത സാമൂഹിക ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ചാണ് ആയുഷ് മാലിക് എന്ന മുഹമ്മദ് അലി ഈ നിയമപോരാട്ടത്തിൽ വിജയം കണ്ടത്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ഉത്തർപ്രദേശ് സെക്രട്ടറിയും എസ്ഐഒ മുൻ പ്രസിഡന്റുമായ ഉമർ ഖാലിദും കേസിൽ ഒപ്പമുണ്ടായിരുന്ന അഭിഭാഷക സംഘവും നടത്തിയ ശക്തമായ ഇടപെടലുകളാണ് കേസിൽ നിർണായകമായത്. കോടതി ഉത്തരവോടെ എല്ലാവിധ സമ്മർദ്ദങ്ങളെയും അതിജീവിച്ച് സ്വന്തം വിശ്വാസപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ആയുഷ് മാലിക്കിന് വീണ്ടുകിട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.