യു.പി.ഐ ഇടപാടുകൾക്കുള്ള ഫീസ് ചോദ്യംചെയ്ത് പൊതുതാൽപര്യ ഹരജി; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ്
ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. നിയമപരമായ മുൻകരുതലുകളോ സുതാര്യതയോ പൊതുജനങ്ങളുമായി കൂടിയാലോചനയോ ഇല്ലാതെയാണ് ഫീസ് ഏർപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അഞ്ജൻ ദത്തയാണ് ഹരജി നൽകിയിരിക്കുന്നത്.
അതേസമയം, പേയ്മെന്റുകൾക്ക് 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. യു.പി.ഐ സംവിധാനത്തിന്റെ സുരക്ഷയും സാങ്കേതിക അടിത്തറയും ശക്തിപ്പെടുത്താനാണ് ഈ നടപടിയെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ആർ.എസ്.എസിന്റെ ഭാഗത്തുനിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയത് നിർഭാഗ്യകരവും ഇന്ത്യ കൈവരിച്ച നേട്ടത്തെ ചെറുതായിക്കാണിക്കുന്നതാണെന്നും ആർ.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു. എ.ടി.എം ചെലവുകളും മറ്റ് അടിസ്ഥാന സൗകര്യ ചെലവുകളും കുറക്കാൻ യു.പി.ഐ സഹായിച്ചിട്ടുണ്ടെന്നും ബാങ്കുകളുടെ സൈബർ സുരക്ഷാ ചെലവുകളുടെ പേരിൽ ഇത്തരം ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതൽ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നു. എന്നാൽ എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി അടുത്തിടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. എം.ഡി.ആർ നടപ്പിലായാൽ, വ്യാപാരികൾ ഈ അധിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരുടെ ദൈനംദിന ഡിജിറ്റൽ പണമിടപാടുകൾക്ക് ഭാവിയിൽ കൂടുതൽ ചെലവ് വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.