ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച മഹാരാഷ്ട്ര എം.പിയും എം.എൽ.എയും അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ മതോശ്രീക്ക് മുമ്പിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച അമരാവതി എം.പി നവനീത് റാണയെയും ഭർത്താവും എം.എൽ.എയുമായ രവി റാണയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ശനിയാഴ്ച വൈകീട്ട് ഇരുവരെയും ഖറിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇരുവരും പിന്നീട് ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമം 153 എ (ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ) വകുപ്പു പ്രകാരം കേസെടുത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽനിന്നുള്ള സ്വതന്ത്ര ജനപ്രതിനിധികളാണ് ഇരുവരും. ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനത്തിനു പിന്നാലെ മുംബൈയിലെ ഇവരുടെ അപ്പാർട്ട്മെന്‍റിനു മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

അറസ്റ്റിനെതിരെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. വിഷയം വളരെ ബാലിശമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - MP, MLA Arrested Over 'Hanuman Chalisa' Face-Off With Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.