ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള കമാൽ മൗല പള്ളി സമുച്ചയം ഭോജ്ശാല ക്ഷേത്രമെന്ന് ഹൈകോടതി. വെള്ളിയാഴ്ചകളിൽ മുസ്‍ലിംകൾക്ക് പള്ളിയിൽ പ്രാർഥന നടത്താനുള്ള അനുമതിയും കോടതി റദ്ദാക്കി.
പള്ളി നിർമാണത്തിന് മറ്റൊരു ഭൂമി അനുവദിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിംകൾക്ക് സംസ്ഥാന സർക്കാറിനെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അശ്വതി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പുരാവസ്തുക്കളുടെയും ചരിത്രപരമായ വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലുകളെന്നും അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ ആധാരമാക്കിയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.
മസ്ജിദ് സമുച്ചയത്തിന്റെ പരിസരത്ത് മുസ്‌ലിംകൾക്ക് നമസ്‌കരിക്കാൻ അനുമതി നൽകിയ പുരാവസ്തു വകുപ്പിന്‍റെ സർക്കുലർ കോടതി റദ്ദാക്കിയതോടെ ക്ഷേത്രമെന്ന പദവി പുനഃസ്ഥാപിക്കപ്പെട്ടു. സമുച്ചയത്തിൽ ആരാധന സൗകര്യങ്ങൾ ഒരുക്കാനും സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന ഭരണകൂടത്തിന് കോടതി നിർദേശം നൽകി. ഭോജ്ശാല- കമാൽ മൗല മസ്ജിദ് സമുച്ചയം 1958ലെ നിയമപ്രകാരം സംരക്ഷിത സ്മാരകമാണെന്നും 1904 മാർച്ച് 18 മുതൽ ഇതിന് സംരക്ഷിത പദവിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഭോജ്ശാലയുടേതാണെന്നും അത് സരസ്വതി ദേവിയുടെ ക്ഷേത്രമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സ്മാരകത്തിന്റെ സംരക്ഷണ ചുമതല എ.എസ്.ഐക്ക് തന്നെയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ലണ്ടനിലെ മ്യൂസിയത്തിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹം തിരികെ കൊണ്ടുവന്ന് ഭോജ്ശാല സമുച്ചയത്തിൽ പ്രതിഷ്ഠിക്കുന്ന കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം മുസ്‍ലിംകൾക്ക് വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണിമുതൽ മൂന്നുമണി വരെ നമസ്കരിക്കാനും ചൊവ്വാഴ്ചകളിലും ബസന്ത് പഞ്ചമി ദിനത്തിലും ഹിന്ദുക്കൾക്കും പ്രാർഥന നടത്താനും അനുമതി നൽകിയിരുന്നു. മുസ്ലിംകൾക്ക് ആരാധനക്കുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം കോടതിയെ സമീപിച്ചത്.
ക്ഷേത്രമുണ്ടായിരുന്നതിന്റെ അടയാളങ്ങൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്നും കമാൽ മൗലാ പള്ളിയുടെ നിർമാണത്തിന് ക്ഷേത്രഭാഗങ്ങൾ ഉപയോഗിച്ചെന്നും പുരാവസ്തു വകുപ്പിന്‍റെ സർവേയിൽ കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തർക്കം ഉടലെടുക്കുന്നത്. 1903ൽ പുരാവസ്തു വകുപ്പ് സർവേ നടത്തി പള്ളിയാണെന്ന് തീർപ്പുകൽപിച്ചശേഷമാണ് വീണ്ടുമൊരു സർവേ നടത്തിയത്. അന്ന് കണ്ടെത്താത്ത കാര്യങ്ങൾ പുതിയ സർവേയിലുണ്ടായത് സംശയാസ്പദമാണെന്ന് കമാൽ മൗലാ മസ്ജിദ് അധികൃതർ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.