ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 14.33 ശതമാനം ഗ്രാമങ്ങളിലും പ്രാഥമിക പഠനത്തിനു പോലും സൗകര്യമില്ല. 47 ശതമാനം ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾക്കപ്പുറം വിദ്യാ ഭ്യാസ സൗകര്യമില്ലെന്നും അന്ത്യോദയ പദ്ധതിക്കു കീഴിൽ തയാറാക്കിയ ഗ്രാമവികസന മന്ത്ര ാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 5,27,507 ഗ്രാമങ്ങളുടെയും 2.3 ലക്ഷം ഗ്രാമ പഞ്ചായത്തുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
ഇതനുസരിച്ച് 75,613 ഗ്രാമങ്ങളിൽ (14.33 ശതമാനം) പ്രൈമറി വിദ്യാലയങ്ങളില്ല. 21 ശതമാനത്തിൽ ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കാനുള്ള സൗകര്യമേയുള്ളൂ. 11 ശതമാനത്തിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമുള്ളപ്പോൾ 6.57 ശതമാനം ഗ്രാമങ്ങളിൽ ഹയർസെക്കൻഡറി സ്കൂൾ വരെ മാത്രമേ പഠിക്കാനാവൂ. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, മണിപ്പൂർ, ഗോവ, ഒഡിഷ, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 ശതമാനം ഗ്രാമങ്ങളിൽ ഒറ്റ സ്കൂളുകളുമില്ല. മിസോറം, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ രണ്ടു ശതമാനത്തിൽ താഴെ ഗ്രാമങ്ങളിൽ സ്കൂളുകൾ ഇല്ല. അതേമസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം മികച്ചുനിൽക്കുന്നു. സംസ്ഥാനത്തെ 80 ശതമാനം ഗ്രാമങ്ങളിലും ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 11 ശതമാനത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യവും 10 ശതമാനത്തിന് പ്രൈമറി വിദ്യാഭ്യാസത്തിനും അതിന് മുകളിലും സൗകര്യമുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത് ഒഡിഷ, നാഗലാൻഡ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളാണ്. ഇവിടങ്ങളിൽ യഥാക്രമം 1.7, 1.8, 2.1 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ ഹയർസെക്കൻഡറി സൗകര്യമുള്ളൂ. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കുകൾ ശേഖരിച്ചിട്ടില്ല. ഒരു ഗ്രാമത്തിൽ വിദ്യാഭ്യാസ സൗകര്യമില്ലെങ്കിൽ തൊട്ടടുത്ത ഗ്രാമത്തെ ആശ്രയിക്കാൻ സൗകര്യമുെണ്ടന്ന് ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും അധിക ദൂരം സഞ്ചരിച്ച് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഭൂരിഭാഗം പേരും തയാറാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഷനൽ സാമ്പിൾ സർവേ ഒാഫിസിെൻറ (എൻ.എസ്.എസ്.ഒ) 2014ലെ കണക്കനുസരിച്ച് രാജ്യത്തെ ഗ്രാമങ്ങളിൽ 94 ശതമാനം വീട്ടുകാർക്കും ഒരു കി.മീ ദൂരത്തിനകത്ത് പ്രാഥമിക വിദ്യാലയങ്ങൾ ലഭ്യമാണ്. എന്നാൽ, ഹയർ സെക്കൻഡറി സൗകര്യങ്ങൾ ഗ്രാമീണ മേഖലയിൽ കുറവാണെന്നും സർവേയിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.