ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ അന്വേഷണ സമിതി റിപ്പോർട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചു. ജഡ്ജിമാരുടെ (അന്വേഷണ) നിയമം 1968ലെ വ്യവസ്ഥകൾ പ്രകാരം തിങ്കളാഴ്ച സമർപ്പിച്ച റിപ്പോർട്ട് ജൂലൈയിൽ നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇരുസഭകളിലും വെക്കും.
ജസ്റ്റിസ് വർമയെ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ 200ലധികം എം.പിമാർ ഒപ്പിട്ട പ്രമേയ നോട്ടീസ് സമർപ്പിച്ചതിനെ തുടർന്നാണ് സ്പീക്കർ മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയത്. സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും പുറത്താക്കാൻ പാർലമെന്റിന് മാത്രമാണ് അധികാരമുള്ളത്.
സമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, കഴിഞ്ഞ മാസം ജസ്റ്റിസ് വർമ രാഷ്ട്രപതിക്ക് രാജി സമർപ്പിക്കുകയുണ്ടായി. ഇതോടെ പാർലമെന്റിന്റെ തുടർ നടപടികളിൽ നിന്നും ജസ്റ്റിസ് വർമ ഒഴിവാകുകയും മുൻ ജഡ്ജി എന്ന നിലയിലുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹനാകുകയും ചെയ്യും. കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് സ്റ്റോർ റൂമിൽ നിന്ന് വൻതോതിൽ കത്തിനശിച്ച നിലയിലുള്ള നോട്ടുകൂമ്പാരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തെ ചുമതലകളൊന്നും ഏൽപിക്കാതെ, മാതൃ കോടതിയായ അലഹബാദ് ഹൈകോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.