ന്യൂഡൽഹി: രാജ്യത്ത് കോവിഡിനിടെ പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യമാണ് വെളിപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോവിഡ് പ്രതിരോധത്തിന്‍റെ ആദ്യപടി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു. അതിന്‍റെ ഭാഗമായാണ് ദീപം തെളിയിക്കാനും പാത്രം കൊട്ടാനും ആവശ്യപ്പെട്ടത്. എന്നാൽ, ചില ആളുകൾ ഇതിനെ ചോദ്യം ചെയ്തു. ഇത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമോയെന്നതായിരുന്നു അവരുടെ ചോദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020 മാർച്ച് 22ന് ജനത കർഫ്യുവിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി പാത്രം കൊട്ടാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഏപ്രിൽ അഞ്ചിന് ദീപം തെളിയിക്കാനും അഭ്യർഥിച്ചു. ഇതിനെതിരെ വലിയ പ്രതികരണങ്ങളാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. ട്രോളുകളിലും പ്രധാനമന്ത്രിയുടെ ആഹ്വാനം നിറഞ്ഞു നിന്നിരുന്നു.
100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 100 കോടി ഡോസ് വാക്സിനെന്നത് വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ് ഈ വിജയം. നേട്ടത്തിന് ഇന്ത്യയിലെ എല്ലാ പൗരൻമാരേയും അഭിനന്ദിക്കുകയാണ്. ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ഇപ്പോൾ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിനേഷൻ കാമ്പയിൻ. വാക്സിനേഷൻ പദ്ധതിയിൽ വി.ഐ.പി സംസ്കാരം ഒഴിവാക്കാൻ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വാക്സിനേഷൻ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.