ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ഡ്രൈവിന് മൊബൈൽ ടെക്നോളജി ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ സാങ്കേതികവിദ്യ അർഹരായവരിലേക്ക് എത്തിക്കാൻ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആനുകൂല്യങ്ങൾ പ്രാപ്തമാക്കിയിട്ടുണ്ടെന്നും കോവിഡ് സമയത്ത് പാവപ്പെട്ടവരെയും ദുർബലരെയും അത് ഏറെ സഹായിച്ചെന്നും മോദി പറഞ്ഞു.
'മൊബൈൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു മോദി. മൂന്ന് പ്രമുഖ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസർ ഇങ്ക്, അസ്ട്രസെനെക പിഎൽസി, ഭാരത് ബയോടെക് എന്നിവർ ഇന്ത്യയിൽ അടിയന്തിര വാക്സിൻ ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ചു. അതേസമയം ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അടിയന്തിര അനുമതി തേടി കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലേക്കുള്ള കുതിപ്പിനും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ശാക്തീകരിക്കാനും 5 ജിയിലേക്ക് സമയബന്ധിത മുന്നേറ്റം ഉറപ്പാക്കാനും നമ്മൾക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും കോൺഗ്രസിൽ മോദി പറഞ്ഞു. ടെലികോം ഉപകരണങ്ങൾ, രൂപകൽപ്പന, വികസനം, ഉൽപ്പാദനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്നതിനായി പരിശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് ഫൈസര്‍ ഇന്ത്യ അനുമതി തേടി അപേക്ഷ നല്‍കിയത്. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ. അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.