തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്യാകുമാരിയിൽ പ്രഭാത നടത്തത്തിനിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ: ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ സമുദായത്തെ ഉന്നംവെച്ചുള്ളതാണ് ബി.ജെ.പി സർക്കാറിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്.സി.ആർ.എ) എന്നും ഇത് ഉടൻ പിൻവലിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭരണഘടനാ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതും മതസ്വാതന്ത്ര്യത്തിനും സാമൂഹിക സേവനരംഗത്തുള്ളവർക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ് ബില്ലെന്നും നാഗർകോവിലിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണ് ബിൽ. മതസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സർക്കാറിന് ഇടപെടാൻ ഇതിലൂടെ കഴിയും. ഏകപക്ഷീയവും അന്യായവും ക്രൂരവുമായ എഫ്.സി.ആർ.എ ബിൽ പൂർണമായും കേന്ദ്ര സർക്കാർ പിൻവലിക്കണം. മനുഷ്യസമൂഹത്തിനെതിരായ ബില്ലിന്റെ കാര്യത്തിൽ അണ്ണാ ഡി.എം.കെ നിലപാട് വ്യക്തമാക്കണം. പൗരാവകാശ നിയമ ഭേദഗതി, വഖഫ് നിയമം എന്നിവ കൊണ്ടുവന്നപ്പോൾ മുസ്‍ലിം സമൂഹത്തിനെതിരായ നിലപാടായിരുന്നു അണ്ണാ ഡി.എം.കെക്ക്. ഇപ്പോൾ എഫ്.സി.ആർ.എ ബില്ലിൽ ക്രൈസ്തവ സമൂഹത്തിനെതിരായ നിലപാടാണോ തങ്ങൾക്കുള്ളതെന്നും അവർ വ്യക്തമാക്കണം -സ്റ്റാലിൻ ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ ഭേദഗതി ബിൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.