മുംബൈ: പെരുന്നാളിന് ബലിയർപ്പിക്കാൻ ആടുകളെ എത്തിച്ചതുമായി ബന്ധപ്പെട്ട് മുംബൈക്ക് സമീപം മീര റോഡ് പ്രദേശത്ത് സംഘർഷം. റെസിഡൻഷ്യൽ കോംപ്ലക്സിൽ പരിസരത്ത് ആടുകളെ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമാവുകയായിരുന്നു.
പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി മീര റോഡിലെ പൂനം എസ്റ്റേറ്റ് ക്ലസ്റ്റർ-1 സമുച്ചയത്തിന് പരിസത്തെ താൽക്കാലിക ഷെഡിൽ 25 ഓളം ആടുകളെ സൂക്ഷിച്ചതായി റിപ്പോർട്ട് വന്നു. ഇതിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. സൊസൈറ്റിയുടെ ഔദ്യോഗിക യോഗമോ താമസക്കാരുടെ എല്ലാവരുടെയും സമ്മതമോ ഇല്ലാതെയാണ് ആടുകളെ പാർപ്പിച്ച ഷെഡ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണം. ഇതോടെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പ്രാദേശിക ബി.ജെ.പി നേതാക്കളും മറ്റ് ഹിന്ദു സംഘടന അംഗങ്ങളും പൊലീസിൽ പരാതി നൽകി. തുടർന്ന് കാശ്മിരാ പൊലീസും മുനിസിപ്പൽ അധികൃതരും എത്തി താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റിയതായും റിപ്പോർട്ടുണ്ട്.
ഇതിനുശേഷവും ആടുകൾ സൊസൈറ്റിയുടെ പരിസരത്ത് തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം തർക്കം തുടർന്നു. ഇത് പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. വാദപ്രതിവാദങ്ങൾക്കിടയിൽ യുവാവിന് പരിക്കേറ്റു. ഒരു അജ്ഞാതൻ ഒരു യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.