ഗുവാഹത്തി: മേഘാലയയിലെ ബി.ജെ.പി നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ റിസോർട്ടിൽ റെയ്ഡ്. ബെർനാർഡ് എൻ മാരക്കിന്റെ റിസോർട്ടിലാണ് റെയ്ഡ് നടത്തിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്കെതിരെ അനാശാസ്യത്തിന് കേസെടുത്തു.
വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് റിസോർട്ടിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ റിസോർട്ടിൽ പാർപ്പിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, ബി.ജെ.പി നേതാവ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
റിസോർട്ടിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടികൾ ഞെട്ടലിലാണെന്നും സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണെന്നും പൊലീസ് അറിയിച്ചു. വേശ്യാലയമായി റിസോർട്ട് ഉപയോഗിച്ചുവെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന മൊഴി പെൺകുട്ടികൾ നൽകിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി തനിക്കെതിരെ പകപോക്കുകയാണെന്നുമാണ് ബി.ജെ.പി നേതാവിന്റെ വിശദീകരണം. പൊലീസ് അനധികൃതമായി റിസോർട്ടിൽ പ്രവേശിച്ച് താൻ സ്‍പോൺസർ ചെയ്ത പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും അവരെ ലൈംഗികവൃത്തിക്ക് ഉപയോഗിച്ചുവെന്ന് പറയാൻ നിർബന്ധിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.