ലഖ്നോ: രാജസ്ഥാനിലെ കോട്ടയിൽ ജെ.കെ ലോൺ സർക്കാർ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ കോൺഗ്ര സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ മൗനത്തെ വിമർശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. കോട്ടയിൽ നൂറിലധികം നവജാത ശിശുക്കൾ മരിച്ചിട്ടും കോൺഗ്രസ് ജനറൽ സെക്രട്ടറി മൗനം തുടരുന്നത് ദുഃഖകരമാണ്. ഉത്തർപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തുമായിരുന്നു. ശിശു മരണങ്ങൾ സംഭവിച്ചത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിൻെറ ഉദാസീനത മൂലമായതിനാലാണ് പ്രിയങ്ക പ്രതികരിക്കാതിരിക്കുന്നതെന്നും മായാവതി ട്വിറ്ററിലൂടെ വിമർശിച്ചു.
കോട്ടയിലെ ആശുപത്രിയിൽ മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കാതിരുന്നാൽ ഉത്തർപ്രദേശിലെ ഇരകളുടെ കുടുംബങ്ങളിൽ അവർ എത്തിയത് രാഷ്ട്രീയ അവസരവാദമാണെന്ന് പറയേണ്ടിവരും. അത്തരം രാഷ്ട്രീയ അവസരവാദികളിൽ നിന്ന് ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശിലെ ജനങ്ങളെ ഉപദേശിക്കേണ്ടി വരുമെന്നും മായാവതി തുറന്നടിച്ചു.
രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാറിെൻറ പിടിപ്പുകേട് അപലപനീയമാണ്. കോട്ടയിൽ ശിശുമരണങ്ങൾ തുടരുകയാണ്. അതിനെ നിരുത്തരവാദിത്വപരവും നിർദയവുമായാണ് സർക്കാർ സമീപിക്കുന്നതെന്നും മായാവതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.