വിവരദോഷികളായ ചില കോൺഗ്രസുകാരാണ് യു.പി.എ സർക്കാറിനെ വിമർശിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി

ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും പാർട്ടിയെ കുഴപ്പത്തിലാക്കിയ മൂപ്പിളമ തർക്കം മറ്റൊരു തലത്തിലേക്ക്. കോൺഗ്രസിെൻറ തകർച്ചക്ക് കാരണം രണ്ടാം യു.പി.എ സർക്കാറാണെന്ന് പാർട്ടി എം.പിമാരുടെ യോഗത്തിൽ യുവനേതാക്കൾ ഉന്നയിച്ച വിമർശനമാണ് ചേരിപ്പോര് രൂക്ഷമാക്കിയത്.

വിമർശനങ്ങളെ തുടർന്ന് മൻമോഹൻ സിങ് മന്ത്രിസഭയിലുണ്ടായിരുന്ന അംഗങ്ങളും യുവനേതാക്കളും തമ്മിലുണ്ടായ വാക്പോര് ട്വിറ്ററിലും തുടരുകയാണ്.

ബി.ജെ.പിയെക്കാളേറെ യു.പി.എ സർക്കാറിനെ വിമർശിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി.

'2004-2014 കാലഘട്ടത്തിൽ 10 വർഷത്തിലേറെക്കാലം ബി.ജെ.പി അധികാരത്തിലില്ലായിരുന്നു. ആ സമയത്ത് ഒരിക്കൽ പോലും അവർ വാജ്പേയി സർക്കാറിനെ കുറ്റപ്പെടുത്തിയിട്ടില്ല. നിർഭാഗ്യവശാൽ ചില വിവരദോഷികൾ ബി.ജെ.പിക്കും എൻ.ഡി.എക്കുമെതിരെ പൊരുതാതെ മൻമോഹൻ സിങ് സർക്കാറിനെ പരിഹസിക്കുകയാണ്. ഐക്യം വേണ്ടിടത്ത് അവർ വിഭജിക്കാനാണ് ശ്രമിക്കുന്നത്'- ശനിയാഴ്ച മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

ആഭ്യന്തര അട്ടിമറിയുടെ ഇരയാണ് മൻമോഹൻ സിങ് സർക്കാറെന്ന് മനീഷ് തിവാരി യു.പി.എയെ ശക്തമായി ന്യായീകരിച്ചിരുന്നു. ടുജി സ്പെക്ട്രം അഴിമതി ആേരാപണവുമായി ബന്ധപ്പെട്ട് സി.എ.ജി വിനോദ് റായ് സമർപ്പിച്ച വ്യാജ റിപോർട്ടിെൻറ ഇരയാവുകയായിരുന്നു സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിൽ നിന്നിറങ്ങി ആറുവർഷത്തിന് ശേഷവും കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള യു.പി.‌എക്കെതിരായ ഒരു കുറ്റവും നിയമത്തിെൻറ മുന്നിലെത്തിയിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞിരുന്നു.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന എം.പിമാരുടെ യോഗത്തിൽ നേരിട്ട വിമർശനങ്ങളോട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രതികരിച്ചില്ല.

ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് ശേഷം കോൺഗ്രസിന് ഇതുവരെ നേരെ നിൽക്കാൻ സാധിച്ചിട്ടില്ല. പാർട്ടിയുടെ വലിയ പ്രതീക്ഷയായിരുന്ന മധ്യപ്രദേശിലെ യുവനേതാവ് ജ്യോദിരാദിത്യ സിന്ധ്യ സർക്കാറിനെ താഴെയിട്ട് പാർട്ടി വിട്ടു.

കാര്യങ്ങൾ ഒരുവിധം നേരെയായി വരുന്നതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ നേരിട്ട് ഏറ്റുമുട്ടുകയാണ് സചിൻ പൈലറ്റ്. അതിനിടെയാണ് യുവനേതാക്കളും പഴയ പടക്കുതിരകളും തമ്മിലുള്ള തർക്കം രൂക്ഷമായി മാറിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.