ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുന്നതിനുള്ള പ്രമേയം മണിപ്പൂർ നിയമസഭ ഏകകണ്ഠേന പാസാക്കി. സംസ്ഥാന ജനസംഖ്യ കമീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിനമായ വെള്ളിയാഴ്ച നിയമസഭാംഗമായ ജോയ്കിഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.
മണിപ്പൂരിലേക്ക് പുറത്തുനിന്നുള്ളവർ കുടിയേറുന്നതിൽ ആശങ്കപ്രകടിപ്പിച്ച ജോയ്കിഷൻ 1971നും 2001നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലകളിൽ 153.3 ശതമാനം ജനസംഖ്യാ വളർച്ചയുണ്ടായെന്നും 2001-2011 കാലയളവിൽ ഇത് 250.9 ശതമാനമായി ഉയർന്നെന്നും അവകാശപ്പെട്ടു.
അതേസമയം, താഴ്‌വരകളിൽ 1971 മുതൽ 2001 വരെ 94.8 ശതമാനം ജനസംഖ്യാ വളർച്ചയുണ്ടായി. എന്നാൽ 2001 മുതൽ 2011 വരെ 125 ശതമാനമാണ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളതെന്നും ജോയ്കിഷൻ ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ മലയോരപ്രദേശങ്ങളിലെ ജനസംഖ്യാ വർധനവിനു കാരണം അനഃധികൃത കുടിയേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രമേയങ്ങൾ പാസാക്കുന്നതിലൂടെ നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ നിറവേറ്റപ്പെടുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അഭിപ്രായപ്പെട്ടു. മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.