ചണ്ഡീഗഢ്: പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസിനുള്ളിൽ മുൻ കാമുകൻ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊലക്ക് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
പട്യാല സ്വദേശിനിയായ 30കാരി ഡിംപിളാണ് കൊല്ലപ്പെട്ടത്. മുൻ കാമുകനായ ഹർജീന്ദർ സിങ് മാൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഓഫിസിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞു.
മൂന്ന് വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരും ഒരു സ്വകാര്യ കൊറിയർ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെവെച്ച് ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. എന്നാൽ, കുറച്ചുനാൾ മുമ്പ് ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചു. ബന്ധം അവസാനിപ്പിച്ചതോടെ ഹർജീന്ദർ അസ്വസ്ഥനായിരുന്നുവെന്നും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വ്യാഴാഴ്ച വൈകീട്ട് ഓഫീസിലെത്തിയ ഇയാൾ ഡിംപിളുമായി തർക്കത്തിലേർപ്പെട്ട ശേഷം കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജോലിയിലായിരുന്ന ഡിംപിളിനെ പിന്നിൽ നിന്ന് ആക്രമിക്കുകയും നിരവധി തവണ കുത്തിവീഴ്ത്തുകയുമായിരുന്നു. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമണത്തിന് ശേഷം പ്രതി അതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിലും ശരീരത്തിലും കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സഹപ്രവർത്തകരാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ വിവരം അറിയിച്ചത്.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡിംപിളിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഹർജീന്ദർ ചികിത്സയിലാണ്. കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്യുകയും ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.