ലഖ്നോ: കാൺപൂരിൽ ഡിവൈ.എസ്.പി അടക്കം എട്ടു പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ച ഏറ്റുമുട്ടലിനു നേതൃത്വം നൽകിയയാൾ എന്ന് പൊലീസ് പറയുന്ന വികാസ് ദുബെ യു.പിയിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളികളിലൊരാൾ. കൊലപാതകമടക്കം അറുപതോളം കേസുകളിൽ പ്രതിയായ ഇയാൾ നേരേത്ത നിരവധി തവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഈയിടെ രജിസ്റ്റർചെയ്ത കൊലപാതക ശ്രമ കേസിൽ വെള്ളിയാഴ്ച പുലർച്ച പൊലീസ് തേടിയെത്തിയപ്പോൾ ഏറെ ആസൂത്രണത്തോടെയാണ് ദുബെ തിരിച്ചടിച്ചത്. ലക്നോവിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ധിക്രു ഗ്രാമത്തിലേക്കുള്ള വഴിയിൽ ദുബെയുടെ സംഘം തടസ്സം സൃഷ്ടിച്ചു. ബുൾഡോസർ അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് തടസ്സം നീക്കി ഇയാളുടെ താവളത്തിലെത്തിയ പൊലീസ്സംഘത്തെ വരവേറ്റത്, കെട്ടിടത്തിെൻറ മുകളിൽനിന്നുള്ള അപ്രതീക്ഷിത വെടിയുണ്ടകളായിരുന്നു. ഏറ്റുമുട്ടലുണ്ടായ, വികാസ് ദുബെയുടെ വീട്ടിലേക്കുള്ള വഴിയിൽ ചോര തളംകെട്ടി നിൽക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1990ൽ ഒരു കൊലപാതകത്തോടെയാണ് ഈ അമ്പതുകാരൻ പൊലീസ് ക്രിമിനൽ ബുക്കിൽ കയറിപ്പറ്റുന്നത്. പിന്നീടിങ്ങോട്ട് കൊലപാതകശ്രമവും തട്ടിക്കൊണ്ടുപോകലും കവർച്ചയും കലാപവും തുടങ്ങി ഒട്ടേറെ കേസുകൾ ഇയാളുടെ പേരിൽ ചേർക്കപ്പെട്ടു. 2001ൽ കാൺപൂരിലെ ഒരു ബി.ജെ.പി നേതാവിനെ ഓടിച്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചുകൊന്ന സംഭവം ഉണ്ടായി. ഈ കേസിൽ അടുത്ത വർഷം കീഴടങ്ങിയെങ്കിലും കോടതി വെറുതെ വിട്ടു.
ഒരു ഗ്രാമവാസി നൽകിയ വധശ്രമക്കേസിൽ ദുബെയെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് സംഘം വെള്ളിയാഴ്ച എത്തിയത്. മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ഗ്രാമത്തിൽ ആയുധധാരികളായ അനുയായിവൃന്ദമുണ്ട്. മേഖലയിൽ സ്വാധീനമേറെയുള്ള ദുബെയെ പ്രദേശവാസികൾ ഭയപ്പാടോടെയാണ് കാണുന്നതെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.