ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'മണിപ്പൂർ രണ്ട് വർഷമായി പ്രശ്‌നകലുഷിതമായി തുടരുമ്പോഴും പ്രധാനമന്ത്രി സ്വന്തം മണ്ണിൽ കാലുകുത്തിയില്ല.' എക്‌സിലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് തമെങ്‌ലോങ് ജില്ലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ 25 പേർക്ക് പരിക്കേറ്റതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 260 ൽ അധികം ആളുകൾ മരിക്കുകയും 68,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'നരേന്ദ്ര മോദി ജി, മണിപ്പൂർ നിങ്ങളുടെ സാന്നിധ്യത്തിനും സമാധാനത്തിന്റെയും സാധാരണത്വത്തിന്റെയും തിരിച്ചുവരവിനും കാത്തിരിക്കുമ്പോൾ ഞങ്ങൾ നിങ്ങളോട് മൂന്ന് പ്രധാന ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. മണിപ്പൂരിലെ നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് റാലി നടന്ന 2022 ജനുവരി മുതൽ ഇന്നു വരെ നിങ്ങൾ 44 വിദേശ സന്ദർശനങ്ങളും 250 ആഭ്യന്തര സന്ദർശനങ്ങളും നടത്തി. എന്നിട്ടും നിങ്ങൾ ഒരു നിമിഷം പോലും മണിപ്പൂരിൽ ചെലവഴിച്ചിട്ടില്ല. മണിപ്പൂരിലെ ജനങ്ങളോടുള്ള ഈ നിസ്സംഗതയും അവഗണനയും എന്തുകൊണ്ടാണ്? രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണ്.' ഖാർഗെ ചോദിച്ചു.
ജനങ്ങൾ ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി നേരിട്ടപ്പോൾ ബി.ജെ.പിയുടെ സ്വന്തം എം.എൽ.എമാർക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് 20 മാസങ്ങൾക്ക് ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഡബിൾ എഞ്ചിൻ ഗവൺമെന്റ് പൗരന്മാർക്ക് സുരക്ഷ നൽകാനുള്ള ഭരണഘടനാ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്? നിങ്ങൾ നേരത്തെ മുഖ്യമന്ത്രിയെ പുറത്താക്കാതിരുന്നത് എന്തുകൊണ്ട്? 'ഡബിൾ അസാൾട്ട്' ഗവൺമെന്റ് ഇപ്പോഴും മണിപ്പൂരിനെ പരാജയപ്പെടുത്തുകയാണ്. ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം നിലവിലുണ്ടെങ്കിലും അക്രമ സംഭവങ്ങൾ അവസാനിച്ചിട്ടില്ല.' ഖാർഗെ അവകാശപ്പെട്ടു.
'ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച സമാധാന സമിതിക്ക് എന്ത് സംഭവിച്ചു? ഡൽഹിയിൽ പോലും എല്ലാ സമുദായങ്ങളിലെയും ദുരിതബാധിതരായ ആളുകളെ നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല? സംസ്ഥാനത്തിനായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്? "മോദി ജി, ഒരിക്കൽ കൂടി തന്റെ കടമ ഉയർത്തിപ്പിടിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു.' ഖാർഗെ പറഞ്ഞു. മണിപ്പൂരിൽ 2023 മെയ് 3 ന് ആരംഭിച്ച അക്രമം ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.