‘ഈ അനീതിക്ക് കാലം മറുപടി നൽകണം’; നടക്കാൻ പോലുമാകാത്ത വയോധികന് ശിക്ഷ വിധിച്ചതിൽ രോഷമുയരുന്നു

പട്ന: "ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്, പ്രായം മാത്രം കണക്കിലെടുത്ത് ഈ മനുഷ്യനെ എത്രയുംവേഗം മോചിപ്പിക്കേണ്ടതുണ്ട്. നിയമവ്യവസ്ഥ വരുത്തിവെച്ച കാലതാമസത്തിനും അതിന്റെ ഉദാസീനതക്കും ഈ വയോധികനോട് നീതിപൂർവമായ മറുപടി നൽകാൻ ഇന്ത്യൻ നിയമവ്യവസ്ഥക്ക് ബാധ്യതയുണ്ട്. നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരുദിവസത്തിന് പോലും പണംകൊണ്ട് പകരമാകില്ല" -സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ട്വിറ്ററിൽ കുറിച്ചതാണ് ഈ വരികൾ.

34 വർഷം പഴക്കമുള്ള വധശ്രമക്കേസിൽ, നടക്കാൻ പോലും ബുദ്ധിമുട്ടുന്ന 84കാരനെ ബിഹാർ കോടതി ശിക്ഷിച്ചതിനെതിരെയാണ് ഈ കുറിപ്പ്. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വയോധികനെ ശിക്ഷിച്ച നടപടിക്കെതിരെ നിയമരംഗത്തുനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും കടുത്ത പ്രതിഷേധം ഉയരുകയാണ്.

വധശ്രമക്കേസിൽ 84 കാരനായ ദീപ് റായി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർക്ക് വൈശാലി ജില്ല അഡീഷണൽ സെഷൻസ് ജഡ്ജി മനോജ് കുമാർ തിവാരിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷ ലഭിച്ചപ്പോൾ, 84-കാരനായ ദീപ് റായിക്ക് മൂന്ന് വർഷത്തെ തടവും വിധിച്ചു. എന്നാൽ, വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ദീപ് റായിക്ക് കോടതി പിന്നീട് താൽക്കാലിക ജാമ്യം നൽകി.

പ്രതിയെ രണ്ടുപേർ ചേർന്ന് താങ്ങിപ്പിടിച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് നിയമവ്യവസ്ഥയുടെ കാലതാമസത്തിനെതിരെയും വയോധികനോട് കാണിച്ച അനീതിക്കെതിരെയും പ്രതിഷേധം ശക്തമായത്.

ദീപ് റായ് ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്കും (ജഗദീഷ് റായ്, നരേഷ് റായ്, നാഗ്ദേവ് റായ്, നാഗേശ്വർ റായ്) കോടതി 25,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. വധശ്രമം, ആയുധ നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

എന്താണ് കേസ്?

1992 നവംബർ 10ന് ബിഹാറിലെ ജുറാവൻപൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അദാലത് റായ്, ഭാര്യ റാംസഖി ദേവി എന്നിവർ വീടിന് പുറത്തിരിക്കുമ്പോൾ ദീപ് റായിയും കുടുംബാംഗങ്ങളും ആയുധങ്ങളുമായെത്തി ഇവരുടെ വഴിയിൽ ചില്ലുകഷണങ്ങൾ വിതറി. ഇത് ചോദ്യംചെയ്ത ദമ്പതികളെ ക്രൂരമായി മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. 1993 മാർച്ചിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 1999 ജൂണിൽ കോടതി കുറ്റം ചുമത്തി. എന്നാൽ, കേസിന്റെ വിചാരണ നീണ്ടുപോയ 34 വർഷങ്ങൾക്കിടയിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റ് നാല് പേർ മരണപ്പെട്ടിരുന്നു.

Tags:    
News Summary - 'Make amends to him for injustice': Video of 84-year-old Bihar man sentenced to rigorous imprisonment in 34-year-old case draws sharp reactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.